Wednesday, April 30, 2014

കഥ :: നാളത്തെ കേരള

ജീവൻ താമരശ്ശേരിക്ക് അടുത്ത് പുനൂരാണ് വീട്. കണ്ണൂരിലെ ഹയർ സെക്കണ്ടറി സ്കൂളിൽ അദ്ധ്യാപകനായി ജോലി ചെയ്യുന്നു. ആഴ്ചയിൽ ഒരിക്കൽ നാട്ടിലേക്ക് പോവും. ശനിയാഴ്ച ജോലി കഴിഞ്ഞു വീട്ടിലേക്കു പോവാനായി കണ്ണൂർ ബസ്‌ സ്റ്റാന്റിൽ എത്തിയതാണ്. ശനിയാഴ്ച ആയതിനാൽ നല്ല തിരക്ക് ആയിരുന്നു, കൂടാതെ പുസ്തകവും കടല മിടായിയും ലോട്ടറിയും കറ കളയുന്നതുമൊക്കെ വിൽക്കുന്നവരും...

താമരശ്ശേരിയിലേക്കുള്ള പ്രകാശ് ബസിൽ കയറി ഇരുന്നു... ബസ്‌ പുറപ്പെടുവാൻ ഒത്തിരി നേരം ഉണ്ടായിരുന്നു. അവന്റെ മുൻപിലേക്ക് ഒരു കൊച്ചു പയ്യൻ വന്നു. ചേട്ടാ നാളത്തെ കേരള.. നാളത്തെ കേരള.. ജീവൻ അവനെ നോക്കി പുഞ്ചിരിച്ചു പറഞ്ഞു ഞാൻ ലോട്ടറി എടുക്കാറില്ല. ആ പയ്യൻ അപേക്ഷ ഭാവത്തോടെ ജീവന്റെ കണ്ണിലേക്കു നോക്കി ചേട്ടാ ഒന്നേയുള്ളൂ... പയ്യന്റെ നോട്ടം ജീവന്റെ മനസ്സ് മാറ്റി. അവൻ ആ ലോട്ടറി വാങ്ങിച്ചു. ആ പയ്യന്റെ മുഖത്ത് ഒരായിരം നക്ഷത്രങ്ങൾ മിന്നി, അവൻ പാൽ പുഞ്ചിരി തൂകി.

ജീവൻ ആ പയ്യനോട് പറഞ്ഞു.. മോനു എനിക്ക് ഈ ലോട്ടറി വേണ്ട.. ഞാൻ പൊതുവെ ലോട്ടറി എടുക്കാറില്ല ഇത് നിനക്ക് വേണ്ടി എടുത്തുതാണ്.. ആ പയ്യൻ വാങ്ങിക്കുവാൻ ഒന്ന് മടിച്ചു.. ജീവൻ അവനെ ഒത്തിരി നിർബന്ധിച്ചു ഒടുവിൽ അത് അവൻ വാങ്ങി. അത് വേറെ ആർക്കും വിൽക്കില്ല എന്ന് സമ്മതിച്ചു പയ്യൻ ബസിൽ നിന്ന് ഇറങ്ങി.

ബസ്‌ പുറപ്പെടുവാൻ പിന്നെയും സമയം ഉണ്ടായിരുന്നു. ജീവൻ പുറത്തെ തിരക്കുകൽക്കിടയിലേക്ക് കണ്ണോടിച്ചു. ആ കൊച്ചു പയ്യൻ വീണ്ടും ജീവന്റെ കണ്ണുകളിൽ ഉടക്കി. ബസ് കാത്തു മരച്ചുവട്ടിൽ നിൽക്കുന്നവർക്കിടയിൽ ലോട്ടറി വിൽക്കുകയാണ് അവൻ. അവനെ കുറിച്ച് ഓർത്തപ്പോൾ ജീവനു ചിരി വന്നു. നാളത്തെ കേരളയെക്കാൾ വില ഇന്നത്തെ അത്താഴത്തിനു ഉണ്ടാവും എന്നോർത്ത് അവൻ ചിരിച്ചു.



- സഹർ അഹമ്മദ് 

Monday, April 21, 2014

കഥ :: അവർ ഉറങ്ങി കാണുമോ...?

സലാം അവൻ ഗൾഫിലെ ഒരു ബേക്കറിയിൽ ജോലി ചെയ്യുകയാണ്. ജോലിക്ക് കയറിയിട്ട് കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളൂ എങ്കിലും വളരെ ആത്മാർത്ഥമായിട്ടാണ് അവൻ ജോലി ചെയ്തിരുന്നത്. 

ഒരു ദിവസം ബേക്കറി ഉടമ സലാമിനെ വിളിച്ചു അവനോടു നാട്ടിലെ കുശലങ്ങളൊക്കെ ചോദിച്ചു. കുടുംബത്തെ കുറിച്ചും മക്കളെ കുറിച്ചും പറഞ്ഞപ്പോൾ സലാമിന്റെ കണ്ണ് നിറഞ്ഞു. ഉടമ അവനോടു പറഞ്ഞു എനിക്കും രണ്ടു മക്കളുണ്ട് ഞാൻ വരുന്നതും കാത്തു അവർ ഉറങ്ങാതെ ഇരിക്കും. അതിനാൽ നീ എനിക്കെന്നും അവർക്കായി എന്തെങ്കിലും പലഹാരൻ മാറ്റിവെക്കണം.

ആറുമാസത്തിലേറെയായി.. സലാം അതിനു യാതൊരു മുടക്കവും വരുത്തിയിട്ടില്ല. ഉടമ മറന്നാലും സലാം ഓടിച്ചെന്നു അയാളുടെ വണ്ടിയിൽ പലഹാരങ്ങൾ വെച്ച് കൊടുക്കും. അന്ന് പതിവ് പോലെ സലാം ഓടിചെന്നു ഉടമക്ക് പലഹാരങ്ങൾ കൊടുത്തു. ഉടമ വേണ്ടെന്നു പറഞ്ഞു. 
എങ്കിലും സലാം ചോദിച്ചു.. അർബാബു് മക്കൾക്ക്‌ വേണമെന്ന് പറഞ്ഞിരുന്നു. 
ഉടമ  പെട്ടെന്ന് ചൂടായി.. നിന്നോട് അല്ലെ വേണ്ടെന്നു പറഞ്ഞത്..!
അതും പറഞ്ഞു അയാൾ ധൃതിയിൽ വണ്ടിയിൽ കയറി പോയി.

സലാമിന്റെ കണ്ണ് നിറഞ്ഞു.. ഉടമ കഴിഞ്ഞ ആഴ്ച ജോലിക്ക് വന്ന ജോർദാനി പെണ്ണിനെ വിവാഹം ചെയ്തുവെന്നും ഇന്ന് അങ്ങോട്ട്‌ ആയിരിക്കാം പോവുന്നതെന്നും കൂടെ ജോലി ചെയ്യുന്നവർ സലാമിനെ ആശ്വസിപ്പിച്ചു.

അന്ന് ഏറെ വൈകിയിട്ടും സലാമിന് ഉറങ്ങുവാൻ ആയില്ല.. ഉടമയുടെ മക്കൾ ഉറങ്ങി കാണുമോ..? അതായിരുന്നു സലാമിന്റെ മനസ്സ് നിറയെ.. അവരുടെ പ്രായത്തിലുള്ള മക്കൾ തനിക്കും ഉണ്ടല്ലോ.. അതോർത്തു സലാം നെടുവീർപ്പിട്ടു..

- സഹർ അഹമ്മദ് 

Thursday, April 10, 2014

കഥ :: തെരഞ്ഞെടുപ്പ് കാഴ്ച

കുമാരേട്ടൻ കിടപ്പിലായിട്ടു വർഷങ്ങളായി.. അദ്ദേഹത്തിനു വേണ്ടി ബന്ധുകൾ കയറി ചെല്ലാത്ത സർക്കാർ ഓഫിസുകളൊ കാണാത്ത രാഷ്ട്രിയ നേതാകന്മാരോ ഇല്ല. നേതാവിന്റെ ജനസമ്പർക്ക പരിപ്പാടിയിൽ വെയിലേറ്റു കാത്തു കിടന്നിട്ടും പോലും നിഷേധിക്കപ്പെട്ടത് ആയിരുന്നു അദ്ദേഹത്തിന്റെ ആനുകൂല്യങ്ങൾ... 

എന്നിട്ടും തെരഞ്ഞെടുപ്പു ദിവസം രാഷ്ട്രിയ പ്രവർത്തകർ എത്തി പൊക്കിയെടുത്തു പോളിങ്ങ് ബൂത്തിൽ എത്തിച്ചാണ് അദ്ദേഹത്തെ വോട്ടു ചെയ്യിച്ചത്.

- സഹർ അഹമ്മദ്
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മനസ്സ് നിറയെ അവനാണ് 

ആൾകൂട്ടത്തിൽ തനിച്ചായവൻ..

അവന്റെ മുടികൾ ജഡ പിടിച്ചിരുന്നില്ല 
വസ്ത്രങ്ങൾ കീറി പറഞ്ഞതല്ല..
ചുണ്ടുകൾ വറ്റി വരണ്ടതോ..
ശരീരം മെലിഞ്ഞുണങ്ങിയതോ അല്ല.
അവന്റെ കീശയിൽ ദിർഹമുകൾ നിറഞ്ഞിരുന്നു.
വയറു നിറയെ നല്ല ഭക്ഷണം കഴിക്കുകയും
നല്ല വസ്ത്രങ്ങൾ അണിയുകയും
നല്ല പാർപ്പിടത്തിൽ താമസിക്കുകയും ചെയ്തു.
അവൻ അനാഥൻ ആയിരുന്നില്ല..

എങ്കിലും അവൻ ഏതു ആൾകൂട്ടത്തിലും.. തനിച്ചായിരുന്നു.
അവനു പറയുവാൻ ഏറെയുണ്ടായിരുന്നു
അവൻ ആരോടും ഒന്നും പറഞ്ഞില്ല..
ഒന്നും പങ്കുവെച്ചില്ല..
ആരും അവനെ തനിച്ചാക്കിയത് അല്ല
അവൻ അവന്റെ ചുറ്റിലും ഉയർന്ന മതിലുകൾ...
കെട്ടിപൊക്കി എല്ലാവരിലും നിന്നും അകന്നു.
ഇന്ന് അവനു പൊളിച്ചു നീക്കുവാൻ
ആവാത്തവണ്ണം ആ മതിലുകൾ
അവന്റെ മനസ്സിൽ ശക്തിപ്പെട്ടിരിക്കുന്നു
ഇപ്പോൾ അവന്റെ ജീവിതം കൽതുറങ്കിൽ ഒറ്റപ്പെട്ടവനെ പോലെയാണ്
എന്തെങ്കിലും ചെയ്യുന്നതിൽ നിന്ന് അവൻ അശക്തൻ ആയിരിക്കുന്നു..

അവൻ കെട്ടിപൊക്കിയ മതിലിനു അപ്പുറം എല്ലാവരും ഉണ്ട്
അവന്റെ മതാപിതാകൾ, ഭാര്യ, മക്കൾ, കൂടെപിറപ്പുകൾ, സുഹൃത്തുകൾ..
അങ്ങനെ എല്ലാവരും..

അവനെ ആ മതിൽകെട്ടുകൾ തകർത്തു നമ്മുക്ക് രക്ഷിച്ചുകൂടെ..?
നമ്മിൽ ഒരാളായി നമ്മുടെ കൂടെ അവനെ കൈപിടിച്ച് നടത്തി കൂടെ?
അവനെ അന്വേഷിച്ചു നമ്മൾ മരുഭൂമികളിൽ അലയേണ്ട..!
അവൻ ഉണ്ട്.. നമ്മൾ ഓരോരുത്തരുടെ ഉള്ളിലും.. നമ്മുടെ ചുറ്റുപ്പാടിലും..

- സഹർ അഹമ്മദ്

കവിത :: കശുവണ്ടി


മഴ കൊണ്ടിട്ടും മുളക്കാതെ പോയ 
കശുവണ്ടി ആയിരുന്നു എന്റെ പ്രണയം...!

- സഹർ അഹമ്മദ്