Saturday, September 6, 2014

എന്റെ യാത്രകൾ എന്നും തനിച്ചായിരുന്നു. അങ്ങനെ ഒരു വിഷുവിന്റെ അന്ന് കണ്ണൂരിൽ നിന്ന് ചക്കരക്കലിലേക്ക് പോവുമ്പോൾ ഒരു കൊച്ചുപയ്യൻ എന്റെ ബൈകിനു കൈനീട്ടി. ഞാൻ നിർത്തി. വലിയന്നൂർ വഴിയാണോ പോവുന്നതെന്ന് അവൻ ചോദിച്ചു. അതെ എന്ന് പറഞ്ഞപ്പോൾ കൂടെ കൂട്ടുമോ എന്നായി. അവനെയും കൂടെ കൂട്ടി ഞാൻ യാത്ര തുടർന്നു. 

ഞാൻ അവനോടു കുശലാന്വേഷണങ്ങൾ നടത്തി. അവൻ എട്ടാം ക്ലാസ്സിൽ പഠിക്കുകയാണ്. അച്ഛനും അമ്മാവന്മാരും വിഷുവായതിനാൽ വീട്ടില് നിന്ന് മദ്യപ്പിക്കുകയാണ്. കുപ്പികൾ തീർന്നപ്പോൾ വാങ്ങിക്കുവാൻ അയച്ചതാണ്. കുപ്പി വാങ്ങിച്ചു കഴിഞ്ഞപ്പോൾ ബസിനു പോവാൻ കാശില്ല. അതിനാൽ നടക്കുക ആയിരുന്നു. അപ്പോഴാണ്‌ നിങ്ങളെ കണ്ടു ബൈകിനു കൈ കാണിച്ചതെന്ന് അവൻ പറഞ്ഞു. പിന്നെയും നമ്മൾ ഒത്തിരി എന്തൊക്കെയോ സംസാരിച്ചു. അച്ഛനെയും അമ്മാവന്മാരേയും കണ്ടു ഒരിക്കലും മദ്യപ്പിക്കരുതെന്നു അവനെ ഉപദേശിച്ചു. വലിയന്നൂർ കഴിഞ്ഞുള്ള കുന്ന് ഇറക്കത്തിൽ വെച്ച് അവൻ പറഞ്ഞു ഞാൻ ഇവിടെ ഇറങ്ങാം ഈ കനാൽ വഴി നടന്നാൽ  വീട്ടിൽ എത്തും. ഞാൻ അവനെയും ഇറക്കി വീട്ടിലേക്കു പോയി.

ഇന്നും ഓരോ ആഘോഷങ്ങൾ വരുമ്പോഴും ആദ്യം മനസ്സില് ഓടിയെത്തുന്നത് അവന്റെ  മുഖമാണ്. അച്ഛനും അമ്മാവന്മാർക്കും വേണ്ടി മദ്യം വാങ്ങിക്കുവാൻ ചെല്ലുന്ന അവനെ പോലെയുള്ള എന്റെ കുഞ്ഞു അനുജന്മാരുടെ മുഖം. മദ്യപ്പിക്കുന്നവരോടും പുകവലിക്കുന്നവരോടും അപേക്ഷിക്കുവാനുള്ളത് മദ്യവും സിഗരറ്റും വാങ്ങിക്കുവാൻ നിങ്ങൾ നിങ്ങളുടെ മക്കളെ അയക്കരുത്.. അവരുടെ മുൻപിൽ വെച്ച് മദ്യപ്പിക്കുകയോ പുകവലിക്കുകയൊ ചെയ്യരുത്.... Please

ഏവർക്കും എന്റെ തിരുവോണദിനാശംസകൾ