Friday, July 19, 2013

എന്റെ " ഒരു പ്രണയിതാവിന്റെ കവിതകൾ.." എന്ന പുസ്തകം വായിച്ചു ഒരു സുഹൃത്ത്‌ എനിക്ക് അയച്ച കത്ത്.. പേര് വെക്കരുത് എന്ന് നിർദേശം ഉള്ളതിനാൽ പേര് പരസ്യപ്പെടുത്തുന്നില്ല... എങ്കിലും ആ കത്ത് നിങ്ങളുമായി പങ്കുവെക്കുന്നു..


പ്രിയ സുഹൃത്തേ,

കവിത വായിച്ചു, ആവർത്തന വിരസത അനുഭവപ്പെട്ടോ എന്ന് ഒരു ചെറിയ സംശയം. നഷ്ടബോധവും, നിരാശയും ഉടനീളം കാണപ്പെട്ടു. ചെറിയ ചെറിയ നഷ്ടങ്ങൾ സംഭവിക്കണം എന്നാണു പ്രമാണം. വലിയ ഉയർച്ചകൾ കാത്തിരിക്കുന്നു എന്ന് വിശ്വസിക്കുക. ഒരു ചെറിയ ഉപദേശത്തോടു കൂടി അവാസനിപ്പിചോട്ടെ.. 

നഷ്ടമെന്നോർത്തു ഖേദിക്കയെന്തിനു നീ വ്യഥാ..
നഷ്ടമാവാൻ സ്വന്തമായി നിനക്കെന്തുന്ടീ ഭൂവിൽ...?
ഒരു പിടി മണ്ണായി മാറിടും ദേഹമോ നിൻ സ്വന്തം..
ദേഹം വിട്ടകലും ദേഹിയോ...?
പ്രണയം നഷ്ടമാവുന്നത് എങ്ങനെ ചൊല്ലു നീ..
ത്യാഗമല്ലേ ഉത്തമ പ്രണയത്തിനടിത്തറ..!
പ്രവാസിയായി മരിക്കുവാൻ മോഹമെന്തിനു നിനക്ക്..
പ്രവാസം ജീവിതാഗ്നിയാക്കുക അല്ലെ അത്യുത്തമം..!
ഒരു മെഴുക്കുതിരി വെട്ടമായെങ്കിലും ജ്വലിച്ചീടാൻ
പ്രാർത്ഥീച്ചീടുക സോദാരാ ഈശനോടു നീ..
നിമിഷമാത്രമാമീ ജീവിതത്തെ സ്നേഹിച്ചീടുക നീ..
ഈശനിൽ അലിഞ്ഞുചേരും ദിനം വരെയും..

എല്ലാ ഭാവുകങ്ങളും നേർന്നു കൊണ്ട്..

- പ്രിയ സുഹൃത്ത്‌ 

Saturday, July 13, 2013

കവിത :: മലാല നീ ഉറക്കെ ശബ്ദിക്കുക..

മലാല, നീ പറയുന്നു വെടിയുണ്ടകൾ..
നിന്നെ നിശബ്ദയാക്കില്ല എന്ന് 
എങ്കിൽ മലാല, നീ ഉറക്കെ ശബ്ദിക്കുക..
നിനക്ക് സ്തുതി പാടുന്ന, നിന്നെ വാഴ്ത്തുന്ന 
സാമ്രാജ്യത്വ ശക്തികൾക്കെതിരെ...
പിറന്നു വീഴും മുൻപേ കുരുതി ചെയ്യപ്പെടുന്ന..
നിന്റെ സഹോദരങ്ങൾക്ക്‌ വേണ്ടി..
ഉറങ്ങി കിടക്കുമ്പോഴും, കല്യാണവീടുകളിലും 
വിളികാതെ വിരുന്നു വരുന്ന 
മിസൈൽ ആക്രമണങ്ങളിൽ മരണമടിയുന്ന..
നിരപരാധികൾക്ക്‌ വേണ്ടി...
അതെ.. മലാല, നീ ഉറക്കെ ശബ്ദിക്കുക..
നിനക്ക് സ്തുതി പാടുന്നവരുടെ..
മുഖമൂടി നാടകങ്ങൽക്കെതിരെ..

- സഹർ അഹമ്മദ്‌ 

Friday, June 28, 2013

കഥാവശേഷൻ...

കഥാവശേഷൻ, ഒരായിരം കഥകൾ അവശേഷിപ്പിക്കുന്നവൻ.. ഇന്ന് അല്ലെങ്കിൽ നാളെ നമ്മൾ എല്ലാവരും കഥാവശേഷരാവും ..പക്ഷെ, ആ കഥകളിൽ നമ്മൾ എങ്ങനെയാവണം എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. അത് നിശ്ചയിക്കേണ്ടത് നമ്മുടെ ജീവിതമാണ്. നാളെ നമ്മൾ എല്ലാവരെയും ഓർക്കുന്നത് ആ കഥകളിലൂടെ ആയിരിക്കും.

ജീവിത കാലത്ത് ഒരു മുൾച്ചെടി പറച്ചു കളഞ്ഞവരെയും, ഒരു പൂച്ചെടി നട്ടു പിടിപ്പിച്ചവരെയുമാണ് ലോകം അനുസ്മരിക്കുന്നത്‌. നമ്മൾ എല്ലാവരെയും എന്നെന്നും മറ്റുള്ളവർ അനുസ്മരിക്കണം എന്നാണ് നമ്മൾ ആഗ്രഹിക്കാറ്. പക്ഷെ നമ്മളെ ഓർക്കുവാൻ മാത്രം എന്ത് നന്മകളാണ് നമ്മൾ ചെയ്തു കൂട്ടിയത്... അതോ നമ്മളെ ഓർക്കുവാൻ മാത്രം തിന്മകൾ നമ്മൾ ചെയ്തുവോ...? നമ്മുടെ ജീവിതം കൊണ്ട് ഒരാളുടെയെങ്കിലും കണ്ണീര് ഒപ്പുവാൻ.., ഒരാളുടെ മുഖത്തെങ്കിലും പുഞ്ചിരി വിരിയിക്കുവാൻ.., ഒരാളുടെ ജീവിതത്തിൽ എങ്കിലും കൈത്താങ്ങായി മാറുവാൻ നമ്മുക്ക് ആയിട്ടുണ്ടോ..? പലപ്പോഴും ഇല്ല എന്ന ഉത്തരമായിരിക്കും എനിക്കും നിങ്ങള്ക്കും പറയുവാനുണ്ടാവുക.

ഇത് തന്നെയാണ് നമ്മുടെ പ്രശ്നവും നമ്മൾ എല്ലായിപ്പോഴും എല്ലാ നന്മകളും സ്ഥാനങ്ങളും പ്രതിക്ഷിക്കുന്നു. . പക്ഷെ പലപ്പോഴും അതിനു നമ്മൾ അർഹരാണോ എന്ന് നമ്മൾ ചിന്തിക്കാറില്ല.. ഇനിയുള്ള ജീവിതത്തിലെ എണ്ണപ്പെട്ട വളരെ കുറഞ്ഞ നിമിഷങ്ങൾ, ആ നിമിഷങ്ങളിൽ എങ്കിലും മറ്റുള്ളവരുടെ മനസ്സിൽ ഒരായിരം നന്മകൾ... നന്മ നിറഞ്ഞ കഥകൾ എഴുതിച്ചേർക്കുവാൻ  നമ്മുക്ക് ആയെങ്കിൽ.. അതിനു ദൈവം നമ്മെ തുണക്കട്ടെ...

- സഹർ അഹമ്മദ്‌ 

Tuesday, June 25, 2013

നക്ഷത്ര കണ്ണുകളുള്ള രാജകുമാരി...

ജോലി കഴിഞ്ഞു വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ മെട്രോയിൽ വെച്ചാണ് ഞാൻ അവളെ കണ്ടത്.. പത്തു വയസ്സിൽ താഴെ മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി.. നക്ഷത്ര കണ്ണുകളുള്ള ഒരു കൊച്ചു രാജകുമാരി. തടിച്ച കവിളുകളിൽ കുസൃതി നിറച്ചു അവൾ ചിരിച്ചു കൊണ്ടേയിരുന്നു. അവൾ അവളുടെ മാതപിതാകളോട് ഒപ്പമാണ് യാത്ര ചെയ്യുന്നത്.അവൾ തന്റെ മതാപിതാകളോട് സംസാരിച്ചു കൊണ്ടേയിരുന്നു. പക്ഷെ അവളുടെ ചിരിക്കു മാത്രം മാറ്റമൊന്നും ഉണ്ടായില്ല. അവളുടെ മതാപിതാകൾ കുറച്ചു പ്രായം ചെന്നവർ ആയിരുന്നു. അത് കൊണ്ട് തന്നെ  അവരുടെ കണ്ണുകൾ വല്ല ഇരിപ്പിടങ്ങളിൽ നിന്നും ആരെങ്കിലും എഴുന്നേലക്കുന്നുണ്ടോ എന്ന് നോക്കി കൊണ്ടേയിരുന്നു, കൂടെ അവളും. അതിനിടയിൽ ഒരാള് എഴുന്നേറ്റപ്പോൾ അവളുടെ ഉമ്മാക്ക് ഇരിപ്പിടം കിട്ടി. അവൾ തന്റെ കയ്യിൽ ഉണ്ടായിരുന്ന സഞ്ചികളൊക്കെ ഉമ്മയെ ഏല്പ്പിച്ചു. അവൾ ചിരിച്ചു സംസാരിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ ഞാൻ നിൽകുന്നതിന്റെ തൊട്ടടുത്ത ഇരിപ്പിടം ഒഴിഞ്ഞു... അതെ കുസൃതിയോടെ അവൾ എന്നെ നോക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകൾ എന്നോട് ചോദിക്കുന്നുണ്ടായിരുന്നു..ആ ഇരിപ്പിടത്തിൽ ഞാൻ ഇരുന്നോട്ടെയെന്ന്.. ഇല്ല എന്ന് പറയുവാൻ അവളുടെ ചിരി എന്നെ അനുവദിച്ചില്ല.. അതെ കുസൃതി നിറഞ്ഞ ചിരിയോടെ അവൾ എന്നിക്കു നന്ദി പറഞ്ഞു. അന്നേ ദിവസം ഞാൻ നേടിയ എന്തിനേക്കാളും എനിക്ക് ഏറെ വിലപ്പെട്ടത്‌ ആയിരുന്നു അവളുടെ ആ പുഞ്ചിരി.

- സഹർ അഹമ്മദ്‌ 

Monday, June 24, 2013

നരകത്തിലെ പണ്ഡിതർ...!

ഒരിടത്ത് ഒരു മനുഷ്യനുണ്ടായിരുന്നു, അവനെ നമ്മുക്ക് സത്താറെന്നു വിളിക്കാം...തികഞ്ഞ മദ്യപാനി ആയിരുന്നു സത്താര്. സത്താരിന്നു വെള്ള വസ്ത്രധാരികളായ പണ്ഡിതരെ എന്നും പേടിയായിരുന്നു... അത് കൊണ്ട് തന്നെ സത്താര്  ഒരിക്കൽ പോലും പള്ളിയിൽ കയറിയില്ല.. എവിടെയൊക്കെ പണ്ഡിതരെ കാണുന്നുവോ അവിടെ നിന്നൊക്കെ സത്താര് ഓടിയൊളിക്കുമായിരുന്നു..

കാലം ഇല കണക്കെ പൊഴിഞ്ഞപ്പോൾ സത്താറും മരണപ്പെട്ടു. അദ്ദേഹത്തിന്റെ ആത്മാവ് പരലോകത്തെത്തി. പടച്ചവൻ  സത്താരിനോട് പറഞ്ഞു.. ഭൂമിയിൽ വെച്ച് നീ ഇന്നാലിന്ന കാര്യങ്ങൾ ഒക്കെ ചെയ്തിട്ടുണ്ട്. അത് കൊണ്ട് നിനക്ക് സ്വർഗം വേണോ അതോ നരകം വേണോ... സത്താര് പടച്ചവനോട്‌ പറഞ്ഞു ജീവിതത്തിൽ ഞാൻ ഇന്ന് വരെ ഒരു നന്മയും ചെയ്തിട്ടില്ല അത് കൊണ്ട് തന്നെ എനിക്ക് നരകം മതി. അങ്ങനെ സത്താറിനെ നരകത്തിലേക്ക് ആനയിച്ചു. നരകത്തിൽ എത്തിയ സത്താര് അവിടെ കണ്ടത് തൂവെള്ള വസ്ത്രധാരികളായ പണ്ഡിതരെ ആയിരുന്നു.. സത്താര് പടച്ചവനിലേക്ക് ഓടിച്ചെന്നു പറഞ്ഞു... ഭൂമിയിൽ ഈ പണ്ഡിതരെ പേടിച്ചിട്ടാണ് ഞാൻ പള്ളിയിൽ കയറാതിരുന്നത്... അത് കൊണ്ട് അവരുള്ള നരകം എനിക്ക് വേണ്ട ഞാൻ സ്വർഗത്തിൽ പോയി കൊള്ളാം, അങ്ങനെ സതതാറിനെ സ്വർഗത്തിലേക്ക് ആനയിച്ചു..

ഇത് ഒരു സാങ്കല്പ്പിക കഥ മാത്രമാണ്.. ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് ഒരാൾ സ്വർഗ അവകാശിയാണോ അതോ നരക അവകാശിയാണോ എന്ന് തീരുമാനിക്കുന്നത് ഒരാൾ എങ്ങനെ ജീവിച്ചു എന്നതല്ല.. മറിച്ച് ഒരാള് എങ്ങനെ മരിച്ചു എന്നതാണ്. നൂറു പേരെ കൊന്ന ഒരു മനുഷ്യൻ പാപമോചനം നേടി സ്വർഗ അവകാശിയായി മരിച്ചതും, ബാനു ഈസ്രായിലിലെ ഉത്തരം കിട്ടിയിരുന്ന പണ്ഡിതൻ അവിശ്വാസിയായി മരിച്ചതും നമ്മുക്ക് ചരിത്രങ്ങളിൽ കാണാം. ബഹുദൈവ ആരാധന ഒഴിച്ച് എന്തും പടച്ചവൻ ഉദ്ദേശിക്കുന്നവർക്ക് പൊറുത്തു കൊടുക്കുമെന്ന് പടച്ചവൻ വിശുദ്ധ ഖുർആനിൽ ഒരുപ്പാട്‌ തവണ പറഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ ഒരാൾ പണ്ഡിതൻ ആയതു കൊണ്ട് മാത്രം സ്വർഗ അവകാശിയെന്നോ.. ഒരാൾ തെമ്മാടി ആയതു കൊണ്ട് മാത്രം നരക അവകാശിയെന്നോ പറയുവാൻ ആവില്ല.. അതിനാൽ തന്നെ എന്റെ സുഹൃത്തുകളോട് പറയുവാൻ ഉള്ളത് ഒരിക്കലും ആരെയും അവിശ്വാസിയാക്കരുത്. ഒരാൾ അവിശ്വാസിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത്‌ നിങ്ങളല്ല.. പടച്ചവനാണ്‌ . നമ്മൾ എല്ലാവരെയും സ്വർഗ അവകാശികളായ സത്യവിശ്വാസികളിൽ പടച്ചവൻ നമ്മെ ഉൾപ്പെടുത്തട്ടെ... ആമീൻ..

- സഹർ അഹമ്മദ്‌ 

Saturday, June 15, 2013

ഞാനും എന്റെ നഷ്ടങ്ങളും..

ജീവിതത്തിൽ എന്തൊക്കെ ഉണ്ടെങ്കിലും നമ്മൾ എന്നും സംസാരിക്കാറുള്ളത് നമ്മുടെ നഷ്ടങ്ങളെ കുറിച്ചാണ്. പൂക്കാതെ പോയ വസന്തത്തെയും പാടാതെ പോയ കുരിവിയേയും പിറക്കാതെ പോയ കുഞ്ഞിനേയും കുറിച്ചുമാണ് നമ്മൾ എന്നും ഒത്തിരി സംസാരിക്കാറുള്ളത്.

ഞാൻ ഇന്ന് നിങ്ങളോട് പങ്കുവെക്കുന്നത് അങ്ങനെയൊരു നഷ്ടത്തെ കുറിച്ചാണ്. എന്റെ ജീവിതത്തിൽ ഉമ്മയും ഉപ്പയും ഉപ്പൂപ്പയും ഉമ്മൂമ്മയും അമ്മാവന്മാരും ഇളയുമ്മമാരും അനിയന്മാരും അനിയത്തിമാരും ഒക്കെ ഉണ്ടെങ്കിലും എന്നും ആഗ്രഹിച്ചതും മോഹിച്ചതും ഒരു ഇത്താത്തയുടെയൊ ഇക്കാക്കയുടെയൊ സ്നേഹവും വാത്സല്യവും ആണ്. അവരുടെ വിരൽത്തുമ്പ് പിടിച്ചു നടക്കുവാനും അവരോടു തല്ലു കൂടുവാനും അവരുടെ ശകാരങ്ങൾ ഏറ്റു വാങ്ങുവാനും ഞാൻ ഏറെ കൊതിച്ചിട്ടുണ്ട്. ബന്ധുകളിൽ പലരേയും, മുതിർന്ന സുഹൃത്തുകളേയും ഇക്കാക്കയെന്നും ഇത്താത്തയെന്നും വിളിച്ചുമാണ് അതിൽ നിന്ന് ഇത്തിരിയെങ്കിലും ആശ്വാസം കണ്ടത്..

അതിൽ ചിലർ ജീവിതയാത്രയിൽ എന്നിൽ നിന്ന് അകന്നു പോയിട്ടുണ്ട്, എങ്കിലും അവർ എനിക്ക് തന്ന സ്നേഹവും വാത്സല്യവും മാർഗനിർദേശങ്ങളും ആണ് ഞാൻ എന്ന വ്യക്തിയെ രൂപപ്പെടുത്തുന്നതിന് എന്നെ ഏറെ സഹായിച്ചിട്ടുള്ളത്.

എനിക്ക് സ്വന്തവും മറ്റുമായി ഒത്തിരി അനിയന്മാരും അനിയത്തിമാരുമുണ്ട്, ജീവിതത്തിൽ ഉടനീളം ഇക്കാക്കയുടെയും ഇത്താത്തയുടെയും സ്നേഹം ആഗ്രഹിച്ച ഞാൻ ആ സ്നേഹം എന്റെ അനിയന്മാര്ക്കോ അനിയത്തിമാർക്കോ കൊടുത്തു എന്ന് എനിക്ക് തോന്നിയിട്ടില്ല... ജീവിതത്തിൽ അവരെ കുറിച്ച് ഒത്തിരി സ്വപ്‌നങ്ങൾ കണ്ടിട്ടുണ്ട്. പക്ഷെ ആ സ്വപ്നങ്ങളേക്കാൾ അവരുടെ സ്വപ്‌നങ്ങൾ നിറവേറ്റുവാൻ ആണ് ഏറെ ആഗ്രഹിച്ചത്‌. എങ്കിലും ആ സ്വപ്‌നങ്ങൾ നിറവേറ്റുന്നതിന് തക്കതായ മാർഗനിർദേശങ്ങളൊ സഹായങ്ങളൊ എനിക്ക് ചെയ്യുവാൻ കഴിഞ്ഞിട്ടില്ല.. അത് കൊണ്ട് തന്നെ ജീവിതത്തിൽ എന്നും ഞാൻ വേവലാതിപ്പെട്ടിട്ടുള്ളത് എന്റെ അനിയന്മാരെയും അനിയത്തിമാരെയും അവരുടെ സ്വപ്നങ്ങളെയും ഭാവിയെയും കുറിച്ചാണ്.

കഴിഞ്ഞ കുറച്ചു നാളുകൾ ആയി എന്റെ ഒരു അനിയന്റെ മുഖം എന്നെ ഒത്തിരി വേട്ടയാടുന്നു. ജീവിതത്തിൽ ഇന്ന് വരെ എന്നോട് ഒന്നും ആവിശ്യപ്പെടാത്ത എന്റെ അനിയൻ, അവനോടു വളരെ സാദൃശ്യമുള്ള മുഖവുമായി ഒരാളെ ഞാൻ കണ്ടുമുട്ടി. ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ തൊട്ടടുത്തുള്ള ഒരു കാഫെത്തെരിയയിൽ ജോലി ചെയ്യുകയാണ് അവൻ. എന്റെ അനിയനും ഇന്ന് ഇത് പോലെ എവിടെയോ ജോലി ചെയ്യുകയാണ്..ഒത്തിരി വേദനയോടെ അല്ലാതെ എനിക്ക് അവനെ കുറിച്ച് ചിന്തിക്കുവാൻ ആവില്ല. നമ്മൾ മുതിർന്നവർ നമ്മൾ അറിയാതെ ആ കുരുന്നു ഹൃദയങ്ങളിൽ തീർക്കുന്ന ചില മുറിവുകള അവരുടെ മനസ്സിനെ എത്ര മാത്രം സ്വാധീനിക്കുന്നു എന്ന് നമ്മൾ ചിന്തിക്കാറില്ല.. അങ്ങനെ ചില മുറിവുകള എന്റെ അനിയന്റെ മനസ്സിനെയും ഒത്തിരി മുറിവേൽപ്പിച്ചിട്ടുണ്ട്. അവന്റെ കൈ പിടിച്ചു അവന്റെ സ്വപ്നങ്ങളിലേക്ക് അവനെ നയിക്കുവാൻ നാഥൻ തുണക്കട്ടെ.. എന്ന പ്രാർത്ഥനയോടെ..

നിങ്ങളുടെ സ്വന്തം 

സഹർ അഹമ്മദ്‌ 

Saturday, June 8, 2013

വാക്കുകൾ ഇരുതല മൂർച്ചയുള്ള വാളുകൾ പോലെയാണ്. നിങ്ങൾക്ക് ഉപയോഗിക്കുവാൻ അറിയില്ലെങ്കിൽ ഉപയോഗിക്കാതിരിക്കുക. അവ മുറിവുകൾ തീർക്കുന്നത് ഹൃദയങ്ങളിലാണ്... നിങ്ങളുടേത് മാത്രമല്ല.. മറ്റുള്ളവരുടെയും...

Monday, May 27, 2013

നമ്മെ അനുഗ്രഹിക്കട്ടെ.. ആമീൻ...

ഞാൻ ജനിച്ചത്‌ മുതലാണ്‌ എന്റെ ഉമ്മ ഉമ്മയും ഉപ്പ ഉപ്പയും 
ഉമ്മാമ്മ ഉമ്മാമ്മയും ഉപ്പാപ്പ ഉപ്പാപ്പയും അമ്മാവൻമാർ അമ്മാവന്മാരും 
ഇളയുമ്മമാർ ഇളയുമ്മമാരും മൂത്താപ്പ മൂത്താപ്പയും ഒക്കെ ആയതു...
അത് കൊണ്ട് തന്നെ വളരെ ലാളനകൾ ഏറ്റു വാങ്ങി നിലം തൊടാതെ 
നടന്നതായിരുന്നു എന്റെ ബാല്യം. എന്റെ മാതാപിതാകളെക്കാൾ 
എന്റെ ഉമ്മാമ്മയും ഇളയുമ്മമാരുമാണ് എന്റെ കാര്യങ്ങൾ കൂടുതലായി ..
നോക്കിയിരുന്നത്. തറവാട്ടിലെ മൂത്ത പേരകുട്ടി എന്നാ നിലയിൽ എനിക്ക് 
ലഭിച്ച ലാളനകളും സ്നേഹവും എന്റെ അനിയത്തിമാർക്കോ അനിയന്മാർക്കോ ലഭിച്ചിട്ടില്ല...


വളരെയധികം ലാളനകൾ ഏറ്റുവാങ്ങിയത് കൊണ്ട് തന്നെ എനിക്ക് ശരി എന്ന് തോന്നുന്നത് മാത്രമേ 
ഞാൻ ചെയ്തിരുന്നുള്ളൂ. അതിനിടയിൽ പലരുടെയും മനസ്സുകൾ മുറിവേൽക്കുന്നത്‌ ഞാൻ ശ്രദ്ധിച്ചിരുന്നില്ല..
ഇന്ന് അവരില ചിലര് എന്നിൽ നിന്ന് മരണപ്പെട്ടിരിക്കുന്നു, മറ്റു ചിലര് ജീവിച്ചിരിക്കുന്നു...
അവരൊക്കെയും എന്നോടുള്ള സ്നേഹ കൂടുതൽ കാരണം എന്റെ പല തെറ്റുകളെയും 
പലപ്പോഴും ആയി എനിക്ക് പൊറുത്തു തന്നവർ ആണ്. അവർ എനിക്ക് തന്ന ലാളനകൾക്കും സ്നേഹത്തിനും 
പകരം അതിന്റെ നൂറിൽ ഒരംശം പോലും ഞാൻ അവർക്ക് തിരിച്ചു കൊടുത്തിട്ടില്ല...

അവരൊക്കെയും ഇന്ന് എന്നെ കുറിച്ച് എന്നെക്കാൾ ഏറെ സ്വപ്നം കാണുകയാണ്.
അറിയില്ല..! എനിക്ക് ഞാൻ ആരുടെയൊക്കെ സ്വപ്നങ്ങളെയാണ് തകർത്തു കളയുന്നതെന്ന്...

നിങ്ങൾ ചിന്തിക്കുന്നുണ്ടാവും എന്താണ് ഇത്രയൊക്കെ പറയുവാൻ എന്ന്.. കഴിഞ്ഞ രണ്ടു മാസമായി ജീവിതത്തിനു 
വല്ലാത്തൊരു വേഗത. വല്ലപ്പോഴും ഒരിക്കൽ ഫോണ്‍ വിളിച്ചു സുഖ അന്വേഷണങ്ങൾ നടത്തിയിരുന്ന 
എന്റെ ഉമ്മാമ്മയെയും ഇളയുമ്മമാരെയും അമ്മാവന്മാരേയും അനിയത്തിമാരെയും അനിയന്മാരെയും ഒക്കെ 
വിളിച്ചു സുഖ അന്വേഷണം നടത്തുവാൻ ആവാതെ..., കൂടെ നടക്കുന്ന എന്റെ സഹയാത്രികരോട്‌ 
ഒന്നും മിണ്ടാതെ, ഒന്നു പുഞ്ചിരിക്കാതെ തികച്ചും അപരിചിതരായുള്ള ഈ യാത്ര ഞാൻ ഏറെ വെറുക്കുന്നു...
അവരോടു എനിക്ക് പറയുവാൻ ഉള്ളത് മാപ്പ്... ഇയുള്ളവന് പൊറുത്തുത്തരിക.. നിങ്ങൾ എല്ലാവരോടും ചിരിച്ചും 
സംസാരിച്ചും ബന്ധങ്ങൾ ദൃഡമായി തന്നെ സൂക്ഷിക്കുവാൻ പടച്ചവൻ നമ്മെ അനുഗ്രഹിക്കട്ടെ.. ആമീൻ...

- സഹർ അഹമ്മദ്‌ 

Friday, May 24, 2013

ഞാൻ അവളോട്‌ പറഞ്ഞതൊക്കെയും 
അവളോടുള്ള പ്രണയത്തെ കുറിച്ചായിരുന്നു..
അവൾ എന്നോട് പറഞ്ഞതൊക്കെയും 
നമ്മുടെ സൗഹൃദത്തെ കുറിച്ചും...
ഒടുവിൽ എന്റെ പ്രണയത്തെ കബറടക്കി..
അവൾ സൗഹൃദത്തിന്റെ ഒരു ആൽമരം നട്ടു..
ഞാൻ ഇന്ന് ആ ആൽത്തറയിൽ ഇരുന്നു 
അവളുടെ സൗഹൃദത്തെ കുറിച്ച് വചാലമാകുന്നു..

നിങ്ങളെ കണ്ടുമുട്ടിയതു മുതൽ ഞാൻ 
സംസാരിച്ചതൊക്കെയും അവളെ കുറിച്ചായിരുന്നു..
അല്ല.., അവളെ കണ്ടുമുട്ടിയതു മുതൽ 
ഞാൻ സംസാരിച്ചതൊക്കെയും അവളെ കുറിച്ചായിരുന്നു..
എനിക്ക് അവളോട്‌ തോന്നിയ പ്രണയത്തെ കുറിച്ച് 
അവൾ എനിക്ക് പകത്തു തന്ന നമ്മുടെ സൗഹൃദത്തെ കുറിച്ച്..
അങ്ങനെ.. അങ്ങനെ..
അതെ അവളെ കുറിച്ച് ചിന്തിക്കാതെ എന്റെ ഒരു ദിവസവും 
എന്നിൽ നിന്ന് കടന്നുപോയിട്ടില്ല..

ഒരിക്കലും തിരിച്ചുവരില്ല എന്നറിയാവുന്ന 
ഒരാളെ എന്തിനു കാത്തിരിക്കുന്നു അല്ലേ...?
അതെ, അവൾ നാളെ മറ്റൊരു പേരിൽ മറ്റൊരു രൂപമായി 
എന്നിലേക്ക്‌ കടന്നു വരുമെന്ന പ്രതിക്ഷ..

ആ പ്രതിക്ഷയിലാണ് പലപ്പോഴും 
എന്റെ എഴുത്തുകൾ പിറക്കുന്നത്‌.. 
അപ്പോൾ, എന്തിന് ഞാൻ എന്റെ പ്രതിക്ഷകളെ...
എഴുത്തിനെ കബറടക്കണം...

എന്ന് സ്വന്തം...

സഹർ അഹമ്മദ്‌ 

Sunday, May 12, 2013

തിരനോട്ടം..


സ്വപ്‌നങ്ങൾ തേടിയുള്ള നമ്മുടെ ജീവിത യാത്രയിൽ 
നമ്മുക്ക് ജന്മം തന്നവർ,
നമ്മുടെ കൈ പിടിച്ചു നമ്മുടെ കൂടെ യാത്ര ചെയ്ത 
നമ്മുടെ സഹോദരങ്ങൾ, സുഹൃത്തുകൾ, സഹപ്രവർത്തകർ...
പലരും ഇന്ന് നമ്മോടൊപ്പം ഇല്ല..
ഒരിക്കലും അവർ നമ്മിൽ നിന്ന് മരണപ്പെട്ടു പോയവർ അല്ല..
നമ്മുകിടയിൽ ജീവിക്കുന്നവർ..
സ്വപ്‌നങ്ങൾ തേടിയുള്ള ഈ ജീവിത യാത്രയിൽ 
നാം അവരെ അകന്നു പോയിരിക്കുന്നു..
എങ്കിലും അവർ ഇന്നും നമ്മുടെ കൂടെയുണ്ട്..
എന്ന് നാം വിശ്വസിക്കുന്നു..
അത് കൊണ്ട് തന്നെ അവരെ നാം തിരിഞ്ഞു നോക്കാറില്ല..
അവരെ കുറിച്ച് പരിഭവിക്കാറില്ല...
സ്വപ്‌നങ്ങൾ തേടിയുള്ള യാത്രയുടെ അവസാനം,
സ്വപ്‌നങ്ങൾ നമ്മുക്ക് അന്യമാവുമ്പോൾ, ഒറ്റപ്പെടുമ്പോൾ..
നാം നമ്മുടെ സഹയാത്രകരെ കുറിച്ച് ചിന്തിക്കും..
ഒരു വേള  അവരുടെ കൈത്താങ്ങിനായി..,
അവരുടെ സാന്ത്വനത്തിനായി മോഹിക്കും...
അപ്പോഴേക്കും നമ്മുക്ക് എല്ലാം നഷ്ടമായിട്ടുണ്ടാവും..
അതിനാൽ സ്വപ്‌നങ്ങൾ തേടിയുള്ള ഈ ജീവിത യാത്രയിൽ 
വല്ലപ്പോഴും സഹയാത്രകരെ ഓർക്കുക..
ഒന്ന് തിരിഞ്ഞുനോക്കുക...

- സഹർ അഹമ്മദ്‌ 

Friday, May 10, 2013

കവിത :: സഖി, നീ എന്നോട് ചോദിക്കുന്നത്...

സഖി, നീ എന്നോട് ചോദിക്കുന്നത് 
നിന്നെ അകന്നോ എന്നാണ്,
നിന്നെ അകലുവാൻ മാത്രം 
അടുപ്പം ഒന്നും നീയെന്നിൽ തീർത്തിട്ടില്ല..

സഖി, നീ എന്നോട് ചോദിക്കുന്നത് 
നിന്നെ മറന്നോ എന്നാണ്,
നിന്നെ ഓർക്കുവാൻ മാത്രം 
ഓർമ്മകൾ ഒന്നും നീയെന്നിൽ ബാക്കിവെച്ചിട്ടില്ല..

സഖി, നീ എന്നോട് ചോദിക്കുന്നത്
നിന്നെ വെറുക്കുന്നോ എന്നാണ്,
നിന്നെ വെറുക്കുവാൻ മാത്രം
തെറ്റുകൾ ഒന്നും നീയെന്നോട്‌ ചെയ്തിട്ടില്ല..

നീ എന്നോട് ചോദിക്കുന്നത്
എനിക്ക് ഉത്തരമില്ലാത്ത ചോദ്യങ്ങളാണ്
പലപ്പോഴും ചോദ്യങ്ങൾ തന്നെയാണ്
ഏറ്റവും നല്ല ഉത്തരങ്ങൾ...

- സഹർ അഹമ്മദ്‌

Monday, May 6, 2013

കവിത :: വിശുദ്ധ സമരം...


നീ എന്നോട് പറയുന്നത് 
മഹത്തായ വിശുദ്ധ സമരത്തെ കുറിച്ചാണ്..
പോർക്കളത്തിൽ ആയുധങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്ന, 
സഹോദരന്റെ ശിരസ്സ്‌ അറുത്തു രക്തപ്പുഴ സൃഷ്ടികുന്ന,
സഹോദരികളെ വിധവകൾ ആക്കുന്ന, 
അവരുടെ കുഞ്ഞുങ്ങളെ അനാഥർ ആക്കുന്ന, 
വിശുദ്ധ സമരത്തെ കുറിച്ച് 
പക്ഷെ, അങ്ങനെയൊരു വിശുദ്ധ സമരത്തെ കുറിച്ച് 
എന്റെ ഗുരുനാഥൻമാർ ആരും എന്നെ പഠിപ്പിച്ചിട്ടില്ല...

പകരം ഇന്നലെയുടെ പാഠപുസ്തകങ്ങളിലുടെ 
അവർ എനിക്ക് പഠിപ്പിച്ചു തന്ന 
ഒരു വിശുദ്ധ സമരമുണ്ട്..
സ്വന്തം ശാരീരക ഇച്ചകൽക്കു എതിരെയുള്ള 
വിശുദ്ധ സമരത്തെ കുറിച്ച്...
തെമ്മാടിയായ ഭരണാധിക്കാരിയോടു 
നീതിക്കായി ഉറക്കെ സംസാരിക്കുന്ന..
വിശുദ്ധ സമരത്തെ കുറിച്ച്...
പക്ഷെ, അങ്ങനെയൊരു വിശുദ്ധ സമരത്തെ കുറിച്ച്
നീ എന്നോടൊന്നും പറയുന്നുമില്ല...

- സഹര് അഹമ്മദ്‌ 

Saturday, April 27, 2013

കഥ :: കാത്തിരിപ്പ്...

കഴിഞ്ഞ കുറച്ചു നാളുകളായി അയാള്‍ മരണത്തോട് മല്ലിടുകയാണ്...
വൃദ്ധസദനത്തിന്റെ അധികൃതര്‍ മകനെ വിവരം അറിയിച്ചിട്ടുണ്ട്..
ഇന്ന് വരും നാളെ വരും എന്ന് പറയുന്നുണ്ടെങ്കിലും തിരക്കുകള്‍ ഇടയില്‍...
അവനു എത്തിച്ചേരുവാന്‍ ആവുന്നില്ല..തന്റെ മകന്റെ മടിയില്‍ കിടന്നു, അവന്‍റെ കയ്യില്‍
നിന്ന് ഒരു തുള്ളി വെള്ളം കുടിച്ചു മരിക്കുവാന്‍ അയാള്‍ ആഗ്രഹിക്കുന്നുണ്ടായിരുന്നു..
പക്ഷെ അതിനു മുന്‍പേ അയാള്‍ യാത്രയായി..എന്നിട്ടും ചടങ്ങുകള്‍ക്കായി അധികൃതര്‍
മകനെ കാത്തുനിന്നു..തണുത്തുറക്കുന്ന ആ ശരിരം കണ്ടു കണ്ടുനിന്നവര്‍ അടക്കം പറഞ്ഞു:
" ഇങ്ങനെയൊക്കെ ഏറ്റുവാങ്ങുവാന്‍ അയാള്‍ എന്ത് പാപമാണ് ചെയ്തത്.."


- സഹർ അഹമ്മദ്‌ 

Saturday, March 30, 2013

പ്രവാസികളുടെ പ്രത്യാശകൾ


നാം എല്ലാം പ്രവാസികൾ, നാടും വീടും വിട്ടു സ്വപ്നം തേടി യാത്ര തിരിച്ചവർ, ജീവിതം ഒരു മെഴുകുതിരി കണക്കെ ഉരുകി തീരുമ്പോഴും കൂടപിറപ്പുകളെയും ബന്ധുകളെയും കുറിച്ച് സ്വപ്നം കണ്ടവർ... ആ സ്വപ്നങ്ങൽക്കായി ഒരു പുരുഷായുസ്സ് മരുഭൂമിയിൽ തീർത്തവർ... എന്നാലും ഈ മരുഭൂമിയിൽ നിന്ന് ഒരുനാൾ നാട്ടിലേക്ക് പറിച്ചു നടേണ്ടി വരുമെന്ന് നമ്മുക്കറിയാം ആയിരുന്നു.. ആ പറിച്ചു നടലിനേക്കാൾ ഏറെ നാട്ടുക്കാരും വീട്ടുക്കാരും ഒന്നിച്ചുള്ള ജീവിതം ഒരുപ്പാട്‌ സ്വപ്നം കണ്ടിട്ടുണ്ട് നമ്മൾ... 

ഇന്ന് നമ്മളിൽ പലരും കൊതിക്കാതെ തന്നെ ആ യാത്രയ്ക്കായി ഒരുങ്ങേടി വന്നിരിക്കയാണ്.. അറബ് നാടുകളിൽ ഉണ്ടാവുന്ന വിപ്ലവകരമായ മാറ്റങ്ങൾ നാം മനസ്സിലകേണ്ടിയിരിക്കുന്നു. അവരുടെ ജനങ്ങളോടുള്ള കടമങ്ങൾ നിറവേറ്റുവാൻ അവിടുത്തെ ഭരണാധികാരികൾ ബാധ്യസ്ഥരാണ്.. അത് കൊണ്ട് തന്നെയാണ് നാം സ്വദേശിവത്കരണത്തെ കുറിച്ച് നെടുവീര്പ്പിടുന്നത്.. 

പക്ഷെ അതിനെകാൽ ഏറെ ഖേദകരം നമ്മുടെ ഭരണാധികാരികളുടെ നമ്മോടുള്ള പെരുമാറ്റം ആണ്.. അവർ മറന്നു പോവുകയാണ് നമ്മെ.. വെറും വിദേശ നാണയങ്ങൾക്കും രാഷ്ട്രിയ പാർട്ടികളുടെ സംഭാവനകൾക്കും അല്ലാതെ അവർ നമ്മെ കുറിച്ച് വേവലാതിപ്പെടാറില്ല.. 

സാമ്പത്തിക മാന്ദ്യത്തിന്റെ പേരില് ജോലി നഷ്ടപ്പെട്ടു നാടുകളിലേക്ക് തിരിച്ചു ചെന്ന നമ്മുടെ പ്രവാസി സുഹൃത്തുകൾക്കു എന്ത് ഉപകാരമാണ് നമ്മുടെ സർക്കാരുകൾ ചെയ്തത്. ഇന്ന് സ്വദേശിവത്കരണത്തിന്റെ പേരില് നമ്മിൽ പലരുടെയും ജോലി നഷ്ടമാവുമെന്ന് കേട്ടപ്പോൾ അവർ നെടുവീർപ്പിടുകയാണ്. അറബിനാടുകളിലെ സ്വദേശിവത്കരണത്തിൽ ഇടപ്പെടണമെന്നു ആവിശ്യപ്പെട്ടു നമ്മുടെ മുഖ്യൻ പ്രധാനമന്ത്രിക്ക് കത്ത് അയച്ചുവത്രേ.. എനിക്ക് ഇവരോട് ചോദിക്കുവാൻ ഉള്ളത് അറബുനാടുകളിലെ സ്വദേശിവത്കരണത്തിൽ ഇടപ്പെടുവാൻ, മറ്റൊരു രാജ്യം അവരുടെ പ്രജകൽക്കായി നടത്തുന്ന ക്ഷേമ പ്രവർത്തനങ്ങളിൽ ഇടപ്പെടുവാൻ എന്ത് യോഗ്യതയാണ് നിങ്ങൾക്കുള്ളത്‌.. 

ഈ ആവിശ്യപ്പെടുന്നവർ ഓർക്കേണ്ടത് നമ്മളും ഈ നാട്ടിലെ പൗരന്മാരാണ്.. നിങ്ങൾ ഇതുവരെ ഞങ്ങൾക്കായി എന്ത് ചെയ്തു..? അടുത്ത ഒരു തലമുറയിൽ എങ്കിലും പ്രവാസികളെ സൃഷ്ടിക്കാതിരിക്കുവാൻ നിങ്ങള്ക്ക് സാധിക്കുമോ..? വികസനങ്ങൾക്ക് നേരെ മുഖം തിരിച്ചു, അഴിമതികളിൽ ആർത്തുലസിച്ചു, നശീകരണ സമര മുറകളിലൂടെ നാട് നശിപ്പിച്ചു നടക്കുന്ന നിങ്ങൾക്ക് നേരെ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി നേരിന്റെ ഒരായിരം വിരലുകൾ ഉയർത്തപ്പെടും.. ആ മഹാപ്രളയത്തിനു മുന്പെങ്കിലും കണ്ണ് തുറക്കുവാൻ നേരിന്റെ ഇത്തിരി വെട്ടമെങ്കിലും കണ്ടെത്തുവാൻ നമ്മുടെ സർക്കാറുകൾക്കും രാഷ്ട്രിയ പാർട്ടികൾക്കും ആയെങ്കിൽ എന്ന് പ്രത്യാശിക്കുന്നു.. 

- സഹർ അഹമ്മദ്‌ 

Thursday, March 28, 2013

കവിത :: സ്വപ്‌നങ്ങൾ


എന്റെ സ്വപ്നങ്ങളൊന്നും തന്നെ 
നിന്റേത് ആയിരുന്നില്ല... 
നിന്റെ സ്വപ്നങ്ങളൊന്നും തന്നെ 
എന്റേതും ആയിരുന്നില്ല... 
അറിയില്ല എനിക്ക് സഖി,
എന്നാണ്‌ എന്റെയും നിന്റെയും സ്വപ്‌നങ്ങൾ 
നമ്മുടെ സ്വപ്‌നങ്ങൾ ആവുന്നത് എന്ന് ... 

- സഹർ അഹമ്മദ്‌ 

Monday, March 25, 2013

സുഹൃത്ത്‌...



അവന് എന്നോട് പറയുവാൻ ഉണ്ടായിരുന്നതൊക്കെയും 
അവന്റെ സുഹൃത്തിനെ കുറിച്ചായിരുന്നു... 
അവരുടെ സൗഹൃദത്തെ കുറിച്ച്,
സുഹൃത്തിന്റെ കുസൃതികളെ കുറിച്ച്.. 
അങ്ങനെ.. അങ്ങനെ.. അവന്റെ സുഹൃത്തിനെ കുറിച്ച് 
അവൻ പറഞ്ഞു കൊണ്ടേയിരുന്നു... 

ഒരിക്കൽ അവന്റെ സുഹൃത്തിനെ കാണുവാൻ 
ആഗ്രഹം പറഞ്ഞപ്പോൾ അവൻ വിതുമ്പി.. 
പിന്നെ സംസാരിച്ചതൊക്കെയും അവന്റെ കണ്ണുകളായിരുന്നു.. 
ആ കണ്ണുകൾ നിറഞ്ഞു ഒഴുക്കുകയായിരുന്നു.. 

ഒരിക്കലും തിരിച്ചു വരാതെ മരണത്തിന്റെ 
കൈ പിടിച്ചു കണ്ണെത്താ മറയത്തേക്ക് 
മറഞ്ഞ അവന്റെ സുഹൃത്തിനെ കുറിച്ച് 
അവൻ പറഞ്ഞു കൊണ്ടേയിരുന്നു.. 

മരണം നമ്മുക്ക് പ്രിയപ്പെട്ട പലരേയ്യും 
നമ്മിൽ നിന്ന് അടർത്തി മാറ്റിയേക്കാം.. 
പക്ഷെ, അവർ ജീവിക്കും നമ്മുടെ ജീവിതങ്ങളിൽ... 
നമ്മുടെ വാക്കുകളിൽ.. 
നമ്മുടെ സൗഹൃദങ്ങളിൽ... 

- സഹർ അഹമ്മദ്‌ 

Friday, March 15, 2013

കഥ :: ഇങ്ങനെയും ചിലര്


മുനീറയും രംലത്തും നല്ല സുഹൃത്തുകൾ ആണ്, അത് കൊണ്ട് തന്നെയാണ് റംലത്ത് അടുത്ത ബന്ധുവിന്റെ കല്യാണത്തിനു പോകുവാൻ സ്വർണ്ണാഭരണം ചോദിച്ചപ്പോൾ കൊടുക്കാം എന്നേറ്റതും... പക്ഷെ വീട്ടില് വന്നപ്പോഴാണ് അറിയുന്നത്....  രംലത്തിനു വേണ്ടത് കഴിഞ്ഞ മാസം വിവാഹവാർഷികത്തിനു ഭര്ത്താവ് വാങ്ങിച്ചു തന്ന പുതിയ സ്വർണ്ണമാലയാണെന്ന്... ഒരുപ്പാട്‌ ഒഴിവുകഴിവുകൾ പറഞ്ഞു നോക്കിയെങ്കിലും ഒടുവിൽ ആ മാല തന്നെ കൊടുക്കേണ്ടി വന്നു.... 

രംലത്തിന്റെ ബന്ധുവിന്റെ കല്യാണം കഴിഞ്ഞിട്ട് ആഴ്ച ഒന്ന് കഴിഞ്ഞു... ഇതുവരെ റംലത്ത് സ്വർണ്ണാഭരണം തിരിച്ചു തന്നിട്ടില്ല... ഓരോ തവണ വിളിക്കുമ്പോഴും ഇന്ന് കൊണ്ട് തരാം ... നാളെ കൊണ്ട് തരാം എന്ന് പറഞ്ഞു ഒഴിയും.. ഒടുവിൽ രംലത്തിന്റെ വീട്ടില് ചെന്ന് ചോദിക്കുവാൻ തീരുമാനിച്ചു... അതിനായി അവളുടെ വീട്ടില് ചെന്ന് സ്വർണ്ണാഭരണത്തിനു ചോദിച്ചപ്പോൾ ബാങ്കിൽ പണയം വെച്ചുവെന്നു പരഞ്ഞു... ഏതു ബാങ്കിൽ ആണെങ്കിലും ആ പണയം വെച്ചത് താൻ തന്നെ തിരിച്ചെടുക്കാം എന്ന് പറഞ്ഞുവെങ്കിലും റംലത്ത് ഒന്നും മിണ്ടിയില്ല.. 

ഏറെ ചോദിച്ചപ്പോൾ ആ സ്വർണ്ണാഭരണം വിറ്റുവെന്ന് അവൾ സത്യം പറഞ്ഞു.. ആകാശം മുഴുക്കെ തന്റെ തലയിലേക്ക് തകർന്നു വീഴുന്നതായി മുനീറക്ക്‌ തോന്നി.. ഇനി ഞാൻ എന്റെ ഭർത്താവിനോട് എന്ത് പറയും... അവൾ രംലത്തിനോട് ഉറക്കെ ഒരുപ്പാട്‌ ചോദ്യങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു.. റംലത്ത് അതിലും ഉറക്കെ തന്റെ പ്രവർത്തികൾക്ക് ന്യായങ്ങൾ നിരത്തുന്നുണ്ടായിരുന്നു.. 

തന്നോടു കാണിച്ച വിശ്വാസ വഞ്ചനയിൽ മുനീറയും തന്നെ മുനീറ മനസ്സിലാകിയില്ല എന്ന പരാതിയിൽ രംലത്തും പരിഭവിച്ചു... അങ്ങനെ ആ സുഹൃത്തുകൾ എന്നേക്കുമായി പിരിഞ്ഞു.. ഇപ്പോൾ അവർ കണ്ടാൽ മിണ്ടാറില്ല... 

- സഹർ അഹമ്മദ്‌ 

Sunday, February 24, 2013

കവിത :: പേര്...


ഉദ്യാനങ്ങളിലെ മുള്‍ച്ചെടികളില്‍.. 
നിന്‍റെ പേരിനേക്കാളേറെ... 
നീ കുറിച്ചിട്ടത്‌ എന്‍റെ പേരായിരുന്നു... 
കടല്‍ത്തീരത്ത്‌ പേരെഴുതി തിരയെ.... 
വെല്ലുവിളിച്ചപ്പോഴും നീ കുറിച്ചിട്ടത്‌... 
എന്‍റെ പേരായിരുന്നു... 
എന്നിട്ടും എന്തേ സഖി...
നീ എന്നെ നിന്‍റെ മനസ്സില്‍.. 
കുറിച്ചിട്ടില്ല...?

- സഹര്‍ അഹമ്മദ്‌ 

Thursday, February 21, 2013

കവിത :: എന്റെ വരികള്‍..

പറയാതെ പോയതൊക്കെയും
ഞാനിന്നു കുറിച്ചിടുമ്പോള്‍... 
നീ ഭയക്കുന്നു.. 
അതൊക്കെയും നിന്നെ കുറിച്ചാണ് എന്നോര്‍ത്ത്.. 
പക്ഷെ, എന്‍റെ വരികളൊക്കെയും.. 
എന്നെ കുറിച്ച് മാത്രമാണ്... 
എങ്കിലും നിന്നെ കുറിച്ച് പറയാതെ.. 
ഞാന്‍ എങ്ങനെ പൂര്‍ണമാകും... 

- സഹര്‍ അഹമ്മദ്‌ 

Monday, February 11, 2013

നമ്മുടെ ഇടയില്‍ ജീവിക്കട്ടെ....!

നമ്മുടെ ജീവിതത്തില്‍ നമ്മള്‍ പലര്‍ക്കും പല വേഷങ്ങളുമുണ്ട്..
മകനും, മകളും, അച്ഛനും, അമ്മയും, ഭാര്യയും, ഭര്‍ത്താവും, 
സഹോദരനും, സഹോദരിയും, സുഹൃത്തും, സഹപാഠിയും,
സഹപ്രവര്‍ത്തകരും ഒക്കെയായി പല വേഷങ്ങള്‍..
ഇത്രയേറെ വേഷങ്ങള്‍ കേട്ടിയാടുമ്പോഴും നമ്മള്‍ ഒരു വ്യക്തിത്വം മാത്രമേ സൂക്ഷിക്കാറുള്ളൂ...!

പക്ഷെ, ഈ കാലഘട്ടത്തില്‍ ചിലരുണ്ട്... ഇരട്ട വ്യക്തിത്വങ്ങള്‍ സൂക്ഷിക്കുന്നവര്‍..
മാതാപിതാകളുടെയും സഹോദരങ്ങളുടെയും സുഹൃത്തുകളുടെയും മുന്‍പില്‍...
ഒരു വ്യക്തിത്വം പ്രകടിപ്പിക്കുകയും അതില്‍ നിന്നും തികച്ചും വിഭിന്നമായി മുഖപുസ്തകത്തില്‍ 
പേരും വ്യക്തിത്വവും പ്രകടിപ്പിക്കുന്നവര്‍..

അവരെ നമ്മുക്ക് കുറ്റപ്പെടുത്താം പല കാരണങ്ങളും പറഞ്ഞ്..
അതിലേറെ നാം ചിന്തിക്കേണ്ടിയിരികുന്നു...
എന്ത് കൊണ്ട് അവര്‍ ഒരേ സമയം രണ്ടു വ്യക്തികളായി ജീവിക്കുന്നുവെന്ന്...
അതിനു ഉത്തരം തേടി നാം ചെല്ലുമ്പോള്‍... അവര്‍ വിരല്‍ ചൂണ്ടുന്നത് നമ്മിലേക്കാണ്...
അവര്‍ ഭയക്കുന്നത് നമ്മളെയാണ്...
നമ്മള്‍ അവര്‍ക്ക് നിഷേദ്ധിക്കുന്ന അഭിപ്രായ സ്വാതന്ത്രമാണ്...
പലരും പലപ്പോഴായി ഈ ഇരട്ട വ്യക്തിത്വത്തിലൂടെ പ്രകടിപ്പിക്കുന്നത്...
അതിനാല്‍ നമ്മുക്ക് നമ്മള്‍ അവര്‍ക്ക് നഷ്ടപ്പെടുത്തുന്ന അഭിപ്രായസ്വാതന്ത്രം നല്‍ക്കാം.. 
അവര്‍ അവരുടെ മുഖമൂടികള്‍ അഴിച്ചു വെച്ച് നമ്മുടെ സുഹൃത്തുകള്‍ ആയി...
നമ്മുടെ ഇടയില്‍ ജീവിക്കട്ടെ....!

- സഹര്‍ അഹമ്മദ്‌ 

Sunday, February 10, 2013

കവിത :: എന്‍റെ പ്രാര്‍ത്ഥന

" നിങ്ങള്‍ക്കു എന്‍റെ നാവ് മുദ്ര ചെയ്യാം..
എന്‍റെ കൈക്കാലുക്കളില്‍ വിലങ്ങു തീര്‍ക്കാം...
തീവ്രവാദിയെന്നൊ.. ഭീകരവാദിയെന്നൊ...
പറഞ്ഞു... തൂക്കിലേറ്റാം..
പക്ഷെ, എന്‍റെ മനസ്സിനെ എങ്ങനെ നിങ്ങള്‍ തോല്‍പ്പിക്കും...
എന്‍റെ മരണം എന്നെ മഹാന്‍ ആക്കിയേക്കാം...
എന്‍റെ പിന്‍ഗാമികള്‍ നിങ്ങളെ ചോദ്യം ചെയ്തേക്കാം...
എങ്കിലും.. ഞാന്‍ പ്രാര്‍ത്ഥിക്കുക...
ഒരു നിരപരാധി പ്പോലും തൂക്കിലേറ്റരുത് എന്നാണു...."

- സഹര്‍ അഹമ്മദ്‌

വേഷങ്ങള്‍.....

"നമ്മുടെ നിത്യജീവിതത്തിനിടയില്‍ നമ്മള്‍ പലരേയും കണ്ടുമുട്ടുന്നു...
അതില്‍ പലര്‍ക്കും നമ്മുടെ ജീവിതത്തില്‍ ചില വേഷങ്ങളുണ്ട്...,
അവരുടേതായ ചില വേഷങ്ങള്‍......എങ്കിലും ഞാന്‍ ഈ ജീവിതത്തെ 
നാടകം എന്ന് വിളിക്കുവാന്‍ ഇഷ്ടപ്പെടുന്നില്ല... കാരണം, ആരോ എഴുതിയ 
തിരക്കഥയിലെ കഥാപാത്രങ്ങള്‍ അല്ല നമ്മള്‍...ജീവിതം ജീവിക്കുവാനാണ്...
അഭിനയിക്കുവാനല്ല.."

- സഹര്‍ അഹമ്മദ്‌

ഈ രാത്രിയില്‍...


ഈ രാത്രിയില്‍ ഞാന്‍ ഉറങ്ങാതിരിക്കുവാന്‍ ആണ് ആഗ്രഹിക്കുന്നത്...
ഈ നിലവില്‍ ഞാന്‍ കൊതിക്കുന്നത് നിന്റെ സാമിപ്യമാണ്...
എന്നെ തലോടുന്ന കുളിര്‍കാറ്റിനേക്കാള്‍ ഞാന്‍ ആഗ്രഹിക്കുന്നത്...
നിന്റെ മുടിയിഴകളില്‍ തലോടുവാന്‍ ആണ്...
എന്നെ നോക്കിയിരിക്കുന്ന കുഞ്ഞു താരകങ്ങളേക്കാള്‍ ഞാന്‍ ആശിക്കുന്നത്...
നിന്റെ കണ്ണുകളില്‍ നോക്കിയിരിക്കുവാന്‍ ആണ്..
എനിക്കായി പാടുന്ന രാക്കിളികളേക്കാള്‍ ഞാന്‍ കാതോര്‍ക്കുന്നത്...
നിന്റെ വാക്കുകള്‍ക്കാണ്...
എന്നെ അകലുന്ന മേഘ ശകലങ്ങളേക്കാള്‍ ഞാന്‍ മോഹിക്കുന്നത്...
നിന്റെ സഹവാസമാണ്...
അതെ ഞാന്‍ പൂര്‍ണമാകുന്നത് നിന്നിലൂടെയാണ്....

- സഹര്‍ അഹമ്മദ്‌ 

അവരെ നാം എന്തു വിളിക്കും....

നമ്മുടെ ജീവിതത്തില്‍ ചിലരുണ്ട്....
ഒരു രാത്രി മഴ പോലെ...
നമ്മള്‍ ഒരിക്കല്‍ പോലും പ്രതിക്ഷിക്കാതെ...
നമ്മുടെ ജീവിതത്തില്‍ കടന്നു വരുന്നവര്‍...
കുറച്ചു നിമിഷങ്ങള്‍ കൊണ്ട്....
അവര്‍ നമ്മില്‍ ഒരുപ്പാട്‌ നന്മകള്‍ തീര്‍ക്കും...
എന്നിട്ട് എല്ലാ നന്മയും നമ്മില്‍ ഉപേക്ഷിച്ചു..
നമ്മോടു യാത്ര ചോദിക്കാതെ..
ഒരു ദിനം നമ്മെ അകന്നുപ്പോവും...
അതെ, അവരെ നാം എന്തു വിളിക്കും....
സുഹൃത്തെന്നോ...? അതോ....?

- സഹര്‍ അഹമ്മദ്‌ 

Sunday, January 27, 2013

കഥ :: കന്യാകുമാരിയില്‍ ഒരു സൂര്യോദയം...


           
    സുഹൃത്തിന്റെ വീട്ടില്‍ നിന്നും മരുന്ന് വാങ്ങുവാനാണ്‌ തിരുവനന്തപുരത്ത് എത്തിയത്. അവിടെ എത്തിയപ്പോള്‍ ഒന്ന് കന്യാകുമാരി വരെ ചെന്ന് സൂര്യോദയവും കാണുവാന്‍ ആഗ്രഹം. പക്ഷെ സുഹൃത്തിന്റെ അമ്മ അവന്റെ വിവരങ്ങള്‍ അന്വേഷിച്ചു, ഭക്ഷണവും കഴിക്കാതെ അവിടെ നിന്ന് ഇറങ്ങുവാന്‍ വിട്ടില്ല...തിരിച്ചു തിരുവനന്തപുരം ബസ്‌സ്റ്റാന്‍ഡില്‍ എത്തുമ്പോള്‍ സമയം വൈകിയിരുന്നു... കന്യകുമാരിയിലേക്കുള്ള ബസ്‌ ഞാന്‍ എത്തുന്നതിനു ഏതാനും മിനുട്ടുകള്‍ മുന്‍പ് പുറപ്പെട്ടതെയുള്ളൂ, അടുത്ത ബസ്‌ പുറപ്പെടുവാന്‍ ഒരു മണികൂറെങ്കിലും കഴിയണം. അതിനിടയില്‍ ചിലരോട് തിരക്കിയപ്പോള്‍ നാഗര്‍കോവിലേക്ക് ഉടനെ ബസ്‌ ഉണ്ടെന്നും അവിടെ നിന്ന് കന്യാകുമാരിയിലേക്ക് എല്ലാ പത്തു മിനുട്ടിലും ബസ്‌ കിട്ടുമെന്ന് പറഞ്ഞു.. അങ്ങനെ ഞാന്‍ നാഗര്‍കോവിലേക്ക് പുറപ്പെട്ടു.... അവിടെ നിന്ന് അടുത്ത ബസിനു കന്യകുമരിയിലേക്കും ...

              കന്യാകുമാരിയില്‍ എത്തിയപ്പോള്‍ സമയം പതിനൊന്നു മണി ആയിരുന്നു.. താമസിക്കുവാന്‍ മുറി അന്വേഷിച്ചു ഓരോ ഹോട്ടലിലും ചെന്നു. തനിച്ചു ചെന്നതിനാല്‍ മുറി തരുവാന്‍ ആരും കൂട്ടാക്കിയില്ല.. അവരോടു കൂടുതല്‍ അന്വേഷിച്ചപ്പോള്‍, ഈയ്യിടെയായി അവിടെ ആത്മഹത്യ വര്‍ദ്ധിച്ചിട്ടുണ്ടെന്നും പലരും തനിച്ചു വന്നു ആത്മഹത്യ ചെയ്യാറാണ് പതിവെന്നും അവര്‍ പറഞ്ഞു. അതിലൊരാള്‍ വീട്ടുക്കാരുമായി സംസാരിക്കണമെന്നും എന്നാല്‍ മുറി തരാമെന്നു പറഞ്ഞു, പക്ഷെ വീട്ടുക്കാരുമായി സംസാരിക്കാമെന്നു ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ അതിനും തയ്യാറായില്ല.. അവസാനം വിശന്നു ഞാന്‍ അടുത്തുള്ള ഒരു രസ്ടോരന്റില്‍ കയറി നല്ല ചുടുള്ള മസാലദോശ കഴിച്ചു, പിന്നെ എങ്ങോട്ടെന്ന് ഇല്ലാതെ നടന്നു...

          ഒടുവില്‍ നടന്നു നടന്നു കരിങ്കല്‍ മണ്ഡപത്തില്‍ എത്തി. അവിടെ കിടന്നുറങ്ങമെന്നു വെച്ചു. മൂന്നു ഭാഗം കടലാല്‍ ചുറ്റപ്പെട്ട ആ കരിങ്കല്‍ മണ്ഡപത്തില്‍ ഒരു പുതപ്പിലാതെ കിടന്നുറങ്ങുക അസഹ്യമായിരുന്നു.. പക്ഷെ യാത്ര ക്ഷീണത്താല്‍ ഞാന്‍ കിടന്നുറങ്ങി. മൂന്നു മണി കഴിഞ്ഞപ്പോള്‍ അവിടെ കിടന്നുറങ്ങുക എന്നത് അസഹ്യമായി. വീണ്ടും തിരിച്ചു നടന്നു. ഒരു paid parking ലെ toilet ല്‍ ചെന്ന് പ്രഭാത കര്‍മ്മങ്ങള്‍ നിര്‍വഹിച്ചു, സൈക്കിളില്‍ ചായ വില്‍ക്കുന്നവന്റെ അടുത്ത് നിന്ന് ഒരു ചായയും വാങ്ങി... സൂര്യോദയം കാണുവാനായി കാത്തു നിന്നു. പതിയെ പതിയെ ആളുകള്‍ വരുന്നുണ്ടായിരുന്നു. ജീവിതത്തില്‍ ആദ്യമായാണ്‌ ഒരു സൂര്യോദയം കാണുവാന്‍ ഇങ്ങനെ കാത്തു നില്‍ക്കുന്നത്. ഇതിനു മുന്‍പ് എത്രയോ ദിവസങ്ങളില്‍ സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും ഒരു സൂര്യോദയത്തിനും ഇത്രയേറെ പ്രാധാന്യം കല്പ്പിക്കുകയോ.. കാത്തിരിക്കുകയോ ചെയ്തിട്ടില്ല.. എങ്കിലും ഇന്ന് സൂര്യോദയം കാണുവാനുള്ള ഈ കാത്തിരിപ്പിന് ഒരു സുഖമുണ്ട്, അതിലേറെ മനസ്സിന് ഒരു ഉണര്‍വ് അനുഭവിക്കുന്നുണ്ട്.

      അങ്ങനെ കാത്തിരിപ്പിനൊടുവില്‍ വിവേകാനന്ദ മഠത്തില്‍ നിന്ന് ശംഖുവിളി ഉയര്‍ന്നു, കൂടെ പതാക ഉയര്‍ത്തുകയും ചെയ്തു. എല്ലാവരുടെയും ആകാംഷ ഒന്നു കൂടെ വര്‍ദ്ധിച്ചു.. എല്ലാവരും അവരുടെ ക്യാമറ തയ്യാറാക്കുകയാണ്.. ഏതാനും നിമിഷങ്ങള്‍ക്കകം സൂര്യന്‍ ഉദിച്ചുയര്‍ന്നു... ജീവിതത്തില്‍ ആദ്യമായാണ്‌ ഇത്രയും മനോഹരമായ ദൃശ്യം കാണുന്നതിനാല്‍ തന്നെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ക്യാമറയില്‍ ആവുന്നത്ര ദൃശ്യങ്ങള്‍ പകര്‍ത്തി. പിന്നെ വിവേകാനന്ദപ്പാറയിലേക്ക് പോകുവാനായി ബോട്ട് ജെട്ടിയിലേക്ക് നടന്നു. ആ നടത്തത്തിനിടയില്‍ അവിടെയുള്ള കടകളില്‍ നിന്ന് ശംഖുകളും മറ്റും വാങ്ങിച്ചു..കുറച്ചു നേരത്തെ കാത്തിരിപ്പിനൊടുവില്‍ വിവേകാനന്ദ പാറയിലേക്ക് ബോട്ട് പുറപ്പെട്ടു.. അവിടെ നിന്ന് തിരുവള്ളുവരിന്റെ സ്മാരകത്തിലേക്കും ... അതിന്റെയിടയില്‍ എന്റെ മൊബൈലിന്റെ ബാറ്ററി ചാര്‍ജ് തിരുവാനായതിനാല്‍ വീട്ടില്‍ വിളിച്ചു നാളെ രാവിലെ ആവുമ്പോഴേക്കും വീട്ടില്‍ തിരിചെത്തു മെന്നു ഉറപ്പു പറഞ്ഞു. അല്ലെങ്കില്‍ അതു മതി എന്റെ ഉമ്മാക്ക് ഞാന്‍ എത്തുവോളം എന്നെ കുറിച്ച് ആശങ്കപ്പെടുവാന്‍. അങ്ങനെ കണ്ടു കൊതിതീരാത്ത, ഞാന്‍ ഏറെ മോഹിപ്പിച്ച കന്യാകുമാരിയോട്‌ വിടപറഞ്ഞു ഞാന്‍ വീട്ടിലേക്കു യാത്ര തിരിച്ചു...

- സഹര്‍ അഹമ്മദ്‌  

Saturday, January 26, 2013

കഥ :: ഒരു wallet കളഞ്ഞു കിട്ടിയ കഥ....


ഈ കഥക്കോ കഥാപ്പാത്രങ്ങള്‍ക്കോ ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി വല്ല സാദൃശ്യവും ഉണ്ടെന്ക്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രമാണ്...

കണ്ണൂരില്‍ നിന്നുള്ള ഒരു കൂട്ടം ചെറുപ്പക്കാര്‍ ദുബൈ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള അല്‍ സീഫ് സ്ട്രീറ്റിലെ കാര്‍ണിവല്‍ കാണുവാന്‍ ചെന്നു. കാര്‍ണിവലിന്റെ തിരക്കുകള്‍ക്കിടയില്‍ അവര്‍ക്ക് ഒരു wallet കളഞ്ഞു കിട്ടി. ആരുടേത് എന്ന് അറിയുവാനുള്ള ആകാംഷ കൊണ്ട് അവര്‍ അതിലെ id കാര്‍ഡ് എടുത്തു നോക്കി. അത് rona എന്നാ ഫിലിപ്പീനുടെതായിരുന്നു...അത് എല്ലാവരുടെയും മുഖത്ത് എന്തെന്നില്ലാത്ത പ്രകാശം പരത്തി...അവളെ വിളിച്ചു wallet തിരിച്ചു നല്ക്കുവാന്‍ അവളുടെ മൊബൈല്‍ നമ്പറിനായി wallet അവര്‍ അരിച്ചു പെറുക്കി...ഒടുവില്‍ ഒരു exchange ന്റെ reciept അവര്‍ക്ക് കിട്ടി.. 

കൂട്ടത്തില്‍ നിര്‍മ്മല്‍ എന്നാ പയ്യന്‍ അതില്‍ നിന്ന് കിട്ടിയ മൊബൈല്‍ നമ്പറില്‍ വിളിച്ചു...ഫോണ്‍ അറ്റന്‍ഡ് ചെയ്ത തരുണി ശബ്ദം കേട്ട് നിര്‍മ്മലിന്റെ മനസ്സില്‍ കുളിര് കോരി...അവള്‍ ഉടനെ തന്നെ നിര്‍മ്മല്‍ നല്‍കിയ landmark ല്‍ എത്തിച്ചേര്‍ന്നു...അവളുടെ വരവ് ദൂരെ നിന്ന് കണ്ട നിര്‍മ്മാലും കൂട്ടരും ആവേശം പൂണ്ടു...അവര്‍ അവളുടെ പേര് വിളിച്ചു..അവള്‍ ആവരുടെ അരികിലേക്ക് ചെന്നു... നിര്‍മ്മല്‍ അവളോട്‌ പറഞ്ഞു: ഞങ്ങള്‍ നിന്റെ wallet തിരിച്ചു തരാം, പക്ഷെ നിന്റെ facebook id തരണം. തനിക്ക് facebook id ഇല്ല എന്ന് അവള്‍ മറുപടി പറഞ്ഞു...ഒടുവില്‍ നിര്‍മ്മലിനു ഒരു shake hand ഉം കൊടുത്തു wallet ഉം തിരിച്ചു വാങ്ങി അവള്‍ നടന്നു..ഒരു സ്ത്രിയുടെ കരസ്പര്‍ശം ലഭിച്ചതില്‍ നിര്‍മ്മല്‍ നിര്‍വൃതി കൊണ്ടു... പക്ഷെ കൂട്ടുക്കാര്‍ അവനു ലഭിക്കാതെ പോയ facebook id യെ കുറിച്ച് പറഞ്ഞു അവനെ പരിഹസിച്ചു..

- സഹര്‍ അഹമ്മദ്‌ 

Thursday, January 3, 2013

കവിത :: എന്റെയീ മൗനം...


അരുത്താതൊക്കെയും കാണേണ്ടി വന്നപ്പോള്‍ 
ഞാന്‍ അവരെ ഒത്തിരി ഉപദേശിച്ചു...
എന്നിട്ടും മാറാത്തവരെ..
ഞാന്‍ കൈ കൊണ്ട് തടഞ്ഞു...
അവരെന്നെ ഇന്ന് തീവ്രവാദിയെന്നു വിളിക്കുന്നു...
എന്നിട്ടും നന്നാവാത്ത...
ഞാന്‍ ഉള്‍കൊള്ളുന്ന ഈ ജനതയോട്..
ഞാന്‍ മൗനം നടിക്കുന്നു...
എന്റെയീ മൗനം ഒരിക്കലും...
ഈ ജനതയുടെ ചെയ്തികള്‍ക്കുള്ള മൗനസമ്മതമല്ല...
മറിച്ച് പ്രാര്‍ത്ഥനയാണ്....
എന്നെങ്കിലും നന്നായേക്കാവുന്ന..
ഒരു ജനതയ്ക്കായുള്ള എന്റെ പ്രാര്‍ത്ഥന...

- സഹര്‍ അഹമ്മദ്‌ 

Saturday, December 22, 2012

മാപ്പ്.... ഈയുള്ളവന് പൊറുത്തുതരിക....

ജീവിതത്തില്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരാളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിവസമാണ് നാളെ..
ആ സുദിനത്തില്‍ അവരോടൊപ്പം പങ്കുകൊള്ളുവാന്‍ ആവാതെ ദൂരെ നിന്ന് നോക്കി കാണേണ്ടിവരിക സഹിക്കാവുന്നതിലും അപ്പുറമാണ്.
അതിലേറെ ഞാന്‍ സ്നേഹിക്കുന്നവരാല്‍ വെറുക്കപ്പെടുകയും കൂടെ ആവുമ്പോള്‍....

എന്റെ ഈ പ്രവര്‍ത്തികള്‍ ശരി ആയിരുന്നില്ല എന്ന് മറ്റാരേക്കാളും നന്നായി എനിക്കറിയാം....
അതിനാല്‍ മാപ്പ്.... ഈയുള്ളവന് പൊറുത്തുതരിക....

- സഹര്‍ അഹമ്മദ്‌ 

Sunday, December 16, 2012

അവര്‍ വളരട്ടെ....!


ഒരു ഭരണാധിപന് തന്റെ പ്രജകളോടുള്ള ധര്‍മ്മവും കര്‍ത്തവ്യവും നിര്‍വഹിക്കുവാന്‍ ആവുന്നില്ലെങ്കില്‍ അടുത്ത അവകാശിയെ കണ്ടെത്തി തന്റെ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കാവുന്നതാണ്. അപ്രകാരം തന്നെ ഭാര്യക്കും ഭര്‍ത്താവിനും അവര്‍ തമ്മിലുള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുവാന്‍ ആവുന്നില്ലെങ്കില്‍ വിവാഹമോചനത്തിലുടെ  വേര്‍പ്പിരിയാവുന്നതാണ്., അപ്പോഴും അവര്‍ക്ക് തന്റെ മക്കളോടുള്ള കടമകളില്‍ നിന്ന് ഒഴിഞ്ഞു മാറുവാന്‍ ആവില്ല...

ഖേദകരമെന്ന് പറയട്ടെ..., നമ്മുടെ ഇടയില്‍ ഇന്ന് വര്‍ധിച്ചു വരുന്ന വിവാഹമോചന നിരക്കുകള്‍ സൂചിപ്പിക്കുന്നത്, മാതാപിതാകള്‍ ഉണ്ടായിട്ടും അനാഥരാവുന്ന നമ്മുടെ കുട്ടിക്കളുടെ എണ്ണത്തെയാണ്‌ . മാതാപിതാകളുടെ വേര്‍പ്പിരിയല്‍ നമ്മുടെ കുട്ടികളുടെ മനസ്സില്‍ ഉണ്ടാകുന്ന മുറിവിന്റെ ആഴം എത്രമാത്രം വലുതാണ്‌ എന്ന് നമ്മള്‍ പലപ്പോഴും ആലോച്ചിക്കാറില്ല...

കഴിഞ്ഞ ദിവസം അമേരിക്കയില്‍ തന്റെ അമ്മയെയും സ്കൂള്‍ കുട്ടികളെയും കൊലപ്പെടുത്തിയ ഇരുപ്പതുക്കാരന്റെ മാനസ്സിക വിഭ്രാന്തിക്ക് കാരണം തന്റെ പത്താമത്തെ വയസ്സിലെ മാതാപിതാകളുടെ വേര്‍പ്പിരിയലാണ് എന്ന് നാം തിരിച്ചറിയുമ്പോഴും, അത് നമ്മില്‍ യാതൊരു മാറ്റവും സൃഷ്ടിക്കുന്നില്ല എന്നത് വേദനാജനകമാണ്...

എനിക്ക് മാതപിതാകളോട് പറയുവാനുള്ളത്.... നിങ്ങള്‍ മുറിവേല്‍പ്പിക്കുന്ന നിങ്ങളുടെ മക്കള്‍... നാളെയുടെ പ്രതിക്ഷകള്‍ ആണ്.. അതിനാല്‍ തന്നെ ആ കുരുന്നു മൊട്ടുകളെ നിങ്ങള്‍ മുറിവേല്‍പ്പിക്കാതിരിക്കുക... അവര്‍ വളരട്ടെ... വളര്‍ന്നു .... പുഷ്പ്പിച്ചു... ഈ ലോകത്തു സൗരഭം പരത്തട്ടെ....


- സഹര്‍ അഹമ്മദ്‌ 

Sunday, December 9, 2012

കഥ :: ഇങ്ങനെയും ഒരു അച്ചന്‍...



അബുദാബിയിലെ പ്രശസ്തമായ പഞ്ചനക്ഷത്ര ഹോട്ടലില്‍ രമേഷ് കൂട്ടുക്കാരുമൊത്ത് മദ്യപ്പിക്കുകയാണ്. തനിക്കു പുതുതായി കിട്ടിയ ക്രെഡിറ്റ്‌ കാര്‍ഡിന്റെ ആഘോഷത്തിലാണ് അയാള്‍. അതിനിടയില്‍ രമേഷിന്റെ മൊബൈല്‍ നിര്‍ത്താതെ റിംഗ് ചെയ്യുന്നുണ്ടായിരുന്നു. ഓരോ തവണയും മൊബൈല്‍ റിംഗ് ചെയ്യുമ്പോഴും അയാള്‍ ആ കോളുകള്‍ ഓരോന്നായി കട്ട്‌ ചെയ്യുകയായിരുന്നു. അവസാനമായി ആ മൊബൈലില്‍ ഒരു SMS ശബ്ദിച്ചു. എന്നിട്ടും രമേഷ് അത് വായിച്ചു നോക്കുവാന്‍ കൂട്ടാക്കിയില്ല... കൂട്ടുക്കാരില്‍ ഒരാള്‍ മൊബൈല്‍ വാങ്ങി ആ സന്ദേശം വായിച്ചു. അത് രമേഷിന്റെ മകളുടെതായിരുന്നു ..." അച്ഛാ .., നാളെ പരിക്ഷ ഫീസ്‌ അടയ്കേണ്ട അവസാന തിയ്യതിയാണ്, അടച്ചില്ലെങ്കില്‍ ഈ വര്ഷം പരിക്ഷ എഴുതുവാന്‍ ആവില്ല...". രമേഷ് കൂട്ടുക്കാരന്റെ കയ്യില്‍ നിന്ന് മൊബൈല്‍ പിടിച്ചു വാങ്ങി, ആ SMS ഡിലീറ്റ് ചെയ്തു. കൂട്ടുക്കാരുമായുള്ള തന്റെ മദ്യപാനം അയാള്‍ തുടര്‍ന്നു...

- സഹര്‍ അഹമ്മദ്‌ 

Friday, December 7, 2012

ചോദ്യം ചെയ്യപ്പെടണം..!

" ചരിത്രം ലോകത്തിന്റെ കണ്ണാടിയാണത്രെ... പഠന കാലത്ത് എനിക്ക് ഏറ്റവും പ്രിയപ്പെട്ട വിഷയമായിരുന്നു ചരിത്രം. എങ്കിലും ഞാന്‍ ചരിത്രത്തില്‍ വിശ്വസിക്കുന്നില്ല..., കാരണം..ചരിത്രം പലപ്പോഴും ഏകപക്ഷിയമാണ്. ഒരു സംഭവത്തിന്റെയോ... വ്യക്തിയുടെയോ എല്ലാ വശങ്ങളെയും ചരിത്രം വിലയിരുത്തുന്നില്ല എന്നത് കൊണ്ട് തന്നെ ഞാന്‍ ചരിത്രത്തില്‍ വിശ്വസിക്കുന്നില്ല..., അതിലേറെ ചരിത്രം ചോദ്യം ചെയ്യപ്പെടണം എന്നും ആഗ്രഹിക്കുന്നു..."

- സഹര്‍ അഹമ്മദ്‌ 

Tuesday, November 27, 2012

ഇത് എന്റെ അപേക്ഷയാണ്

മാതപിതാകള്‍ക്കിടയിലെ കലഹങ്ങള്‍ക്കിടയില്‍ നമ്മള്‍ പല്ലപ്പോഴും മക്കളെ വലിച്ചിഴക്കാറുണ്ട്....
മാതാവ് പിതാവിനെയും, പിതാവ് മാതാവിനെയും വെറുക്കുവാന്‍ പ്രേരിപ്പിക്കും...
അവസാനം മാതാപിതാകള്‍ കലഹങ്ങള്‍ തീര്‍ത്തു ഒന്നാവും... അതിന്റെ ഇടയില്‍...
പലപ്പോഴും അവര്‍ക്ക് മക്കളെ നഷ്‌ടപ്പെട്ടിടുണ്ടാവും... മാതാപിതാകള്‍ കലഹങ്ങള്‍ തീര്‍ത്തു ഒന്നാവുമ്പോഴും...
അവര്‍ മക്കളുടെ മനസ്സില്‍ വിതച്ച വെറുപ്പിന്റെ വിത്തുകള്‍ അവശേഷിക്കുന്നുണ്ടാവും...
അതിന്റെ ഫലമായി മക്കള്‍ എന്നേക്കുമായും മാതാവിനെയോ പിതാവിനെയോ അല്ലെങ്കില്‍ രണ്ടു പെരേയ്യും വെറുത്തിട്ടുണ്ടാവും...
ഈ കലഹങ്ങളുടെ പേരില്‍ മാതാപിതാകള്‍ മക്കള്‍ക്ക്‌ നഷ്‌ടപ്പെടുത്തുന്നത്  അവരുടെ ബാല്യമോ, കൗമാരമോ, യുവത്വമോ ആയിരിക്കാം..
ഒരിക്കലും ആ നഷ്‌ടങ്ങള്‍ ഒന്നും തന്നെ തിരിച്ചു കൊടുക്കുവാന്‍ ആവാത്തതാണ്... അതിലുപരി ഈ കലഹങ്ങള്‍ കുടുംബത്തില്‍ സൃഷ്‌ടിക്കുന്ന സാഹചര്യങ്ങള്‍ മക്കളെ വല്ല തെമ്മാടിയും ആക്കിയാല്‍, അവ മാതാപിതാകളെ മരണത്തോളം വേട്ടയാടി കൊണ്ടിരിക്കും..

അതിനാല്‍ മാതപിതാകള്‍ക്കിടയിലെ കലഹങ്ങള്‍ക്കിടയില്‍ മക്കളെ വലിച്ചിഴക്കാതിരിക്കുക... ഇത് എന്റെ അപേക്ഷയാണ്... നിങ്ങള്‍ സ്വികരിക്കുമെന്ന പ്രതിക്ഷയോടെ .....

- സഹര്‍ അഹമ്മദ്‌ 

Sunday, November 25, 2012

കഥ :: യാത്ര...

ബീച്ച് റിസോര്‍ട്ടിന്റെ എന്റെ റൂമിന്റെ വരാന്തയില്‍ നിന്ന് രാത്രിയിലെ ആകാശകാഴ്ചകളിലേക്ക് എന്റെ കണ്ണുകളെ ഞാന്‍ തുറന്നു വിട്ടു. പൗര്‍ണമി നിലാവില്‍ കടലിനോടു കിന്നാരം പറഞ്ഞു ഉമ്മ വെക്കുന്ന മാനവും മിന്നാമിനുങ്ങ്‌ പോലെ മിന്നുന്ന ആയിരാമായിരം താരകങ്ങളും, പക്ഷെ എന്റെ കണ്ണുകളില്‍ ഉറക്ക് വല്ലാതെ അലട്ടി. എന്റെ കണ്ണുകളിലേക്കു ഉറക്കിന്റെ ജാലകങ്ങള്‍ തുറന്നു...എന്നില്‍ സ്വപ്‌നങ്ങള്‍ വിരുന്നു വന്നു...അവ യാഗ അശ്വത്തിനെ പോലെ നിയന്ത്രണമില്ലാതെ ഓടി., അതിന്റെ പിന്നാലെ ആകസ്മികത നിറഞ്ഞ മനസ്സുമായി ഞാനും ഓടി... ആ ഓട്ടത്തിനിടയില്‍ ആ പെണ്‍കുട്ടിയെ അല്ലാതെ ഞാന്‍ കണ്ടില്ല...

കലങ്ങിയ കണ്ണുകളില്‍ പ്രതിക്ഷകള്‍ വിരിയിച്ച്‌ ഒരു ചാണ്‍ വയറിനായി യാചാനപാത്രവും എടുത്തു ആരാധനാലയങ്ങള്‍ക്കു മുന്നില്‍ പലപ്പോഴും ഞാന്‍ അവളെ കണ്ടിട്ടുണ്ട്. ഒരിക്കലും ഞാന്‍ അവളെ കുറിച്ച് ആരോടും അന്വേഷിച്ചില്ല. മറ്റുള്ളവരെ പോലെ അവളെയും ഞാന്‍ വേഷം കെട്ടുന്ന ചൂഷകന്മാരിലാണ് കണ്ടത്. ഞാന്‍ ഉള്‍പ്പെടുന്ന സമൂഹം എന്നും യാചകരെ കണ്ടു വന്നിട്ടുള്ള ചിന്താഗതി കൊണ്ടാണോ അതെന്നു അറിയത്തില്ല..എങ്കിലും ഞാന്‍ അവളില്‍ എന്തോ ഒരു ദയനീയ ഭാവവും അതിനെ പ്രതിരോധിച്ചു മുന്നേറാനുള്ള തന്റേടവും കണ്ടു. ചിരിയുടെ മൂടുപടവും അണിഞ്ഞു അവള്‍ ചിരിക്കും. അന്നൊന്നും അത് എന്നില്‍ യാതൊരു ഭാവവും സൃഷ്ടിച്ചില്ല....

കുറെ ദിവസങ്ങള്‍ക്കു ശേഷം എന്റെ സുഹൃത്തായ ഡോക്ടറെ തേടി മെഡിക്കല്‍ കോളേജില്‍ ഞാന്‍ ചെന്നു. അവിടെ അവന്നുമായി സംസാരിച്ചിരിക്കുമ്പോള്‍ നുര്‍സിന്റെ ഫോണ്‍ വന്നു, " ഡോക്ടര്‍ ജനറല്‍ വാര്‍ഡിലെ നഫീസക്കു കഠിനമായ നെഞ്ച് വേദനയാണ്". ഡോക്ടര്‍ക്ക്‌ ഉടനെ തന്നെ അവിടേക്ക് പോവണമായിരുന്നു, അതിനാല്‍ തന്നെ എന്നെയും ഒപ്പം കൂട്ടി..
അവിടെ ചെന്നപ്പോള്‍ ഞാന്‍ അവളെ കണ്ടു. ഡോക്ടറോട് ഉമ്മയുടെ രോഗങ്ങള്‍ വിശദീകരിക്കുകയായിരുന്നു അവള്‍. ഡോക്ടര്‍ മരുന്ന് നല്‍കിയ ശേഷം ഞങ്ങള്‍ അവിടുന്ന് മടങ്ങി. എന്റെ സുഹൃത്തിനോട്‌ അവളെ കുറിച്ച് ഞാന്‍ അന്വേഷിച്ചു. അവന്‍ പറഞ്ഞു: അവളും ഉമ്മയും ഇവിടെ വന്നിട്ട് നാല് വര്‍ഷമായി, അവള്‍ കടപ്പുറത്താണ് താമസിച്ചിരുന്നത്, ഒരു മണ്‍സൂണ്‍ കാലത്ത് കടലില്‍ പോയ അവളുടെ ഉപ്പ കടലാക്രമണത്തില്‍ മരിച്ചു.. പിന്നെ കൂറെ കാലം ഉമ്മ പല വീടുകളിലും വീട്ടു ജോലി ചെയ്തു ജീവിച്ചു, രോഗ നില ഉമ്മ എല്ലാവരില്‍ നിന്നും മറച്ചു വെച്ച്, അതിനാല്‍ തന്നെ രോഗം മൂര്‍ച്ചതിനു ശേഷമാണ് ഇവിടെ എത്തിയത്. കുറെ കാലം ആരൊക്കെയോ സഹായഹസ്തവുമായി വന്നു. പിന്നെ അവരെ കുറിച്ചൊന്നും യാതൊരു വിവരമില്ല. ഇപ്പോള്‍ അവള്‍ എവിടെ നിന്നൊക്കെ യാചന നടത്തിയാണ് മരുന്നിനുള്ള കാശ് സ്വരിപ്പികുന്നത്.

അപ്പോഴാണ്‌ ടെലിഫോണ്‍ ശബ്ദിച്ചത്, അവന്‍ ചെന്ന് റിസീവര്‍ എടുത്തു. " നഫീസ മരണപ്പെട്ടു...". അത് എന്നില്‍ എന്തെന്നറിയാത്ത ദുഃഖം തളം കെട്ടി. അവനില്‍ അത് യാതൊരു ഭാവമാറ്റവും സൃഷ്ടിച്ചില്ല.. എത്രയോ പേരെ അവന്‍ ദിവസവും കാണുന്നതല്ലേ, അതാവാം അവനില്‍ യാതൊരു ഭാവമാറ്റവും സൃഷ്ടിക്കാതിരുന്നത്.

ഞാന്‍ അവിടെ നിന്ന് എന്റെ ഹോട്ടല്‍ റൂമിലേക്ക്‌ ചെന്നു. കണ്ണ് ചിമ്മുമ്പോള്‍ അവളെ കുറിച്ചുള്ള ഒരുപ്പാട്‌ ചോദ്യങ്ങള്‍ എന്നെ തേടി വന്നു. അവളുടെ മാനസിക അവസ്ഥ എന്ത്..? അവള്‍ ഇനി എങ്ങോട്ട്..? തുടങ്ങിയ ചോദ്യങ്ങള്‍. അവയ്ക്ക് ഉത്തരം കണ്ടെത്തുവാന്‍ ഞാന്‍ ആവുന്നതും ശ്രമിച്ചു. പക്ഷെ എനിക്കതിനു കഴിഞ്ഞില്ല.. രാവിലെ റൂം ബോയ്‌ ബെഡ് കോഫിയുമായി വന്നപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്. കാരണം ഇന്നലെ ഞാന്‍ ഉറങ്ങുവാന്‍ വൈകിയിരുന്നു. റൂം ബോയ്‌ പത്രവും ബെഡ് കോഫിയും അവിടെ വെച്ചിട്ട് പോയി. ഞാന്‍ പത്രത്താളുകളിലേക്ക് കണ്ണോടിച്ചു. ആഗോള വാര്‍ത്തകളും മറ്റും വായിച്ചു. അവസാനമായി പത്രത്താളുകള്‍ മറിക്കുന്നതിനിടെ ചരമ വാര്‍ത്തകളിലെ ആ ഫോട്ടോ ഞാന്‍ കണ്ടത്. ഉമ്മയുടെ മരണ കാരണം മാനസിക നില തെറ്റിയ പെണ്‍കുട്ടി മെഡിക്കല്‍ കോളേജില്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. 

ഞാന്‍ യാത്രക്കൊരുങ്ങി, എന്റെ അവിടുത്തെ പ്രവര്‍ത്തനം പൂര്‍ണമായിരുന്നു. നാളെ മറ്റൊരു നഗരത്തിലേക്ക്.. നാടോടിയെ പോലെ.. ഒരു വിത്യാസം മാത്രം കടത്തിണ്ണകള്‍ക്ക് പകരം അമ്പരച്ചുംബിയെന്നു മാത്രം... യാത്ര തുടരുന്നു, യാത്ര ദൃശ്യങ്ങളും തുടരുന്നു...പക്ഷെ അവയില്‍ ചിലത് മാത്രം ഓര്‍മ്മകളുടെ ഏടുകളിലേക്ക് കയറിപ്പറ്റുന്നു , മറ്റുള്ളവ പ്രധാന്യം നേടാനാവാതെ തള്ളപ്പെടുന്നു...

- സഹര്‍ അഹമ്മദ്‌ 

Friday, November 16, 2012

കഥ :: ഒരു പ്രവാസിയുടെ പെണ്ണുകാണല്‍.....


കബീറും റഫീഖും സുഹൃത്തുകള്‍ ആണ്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഒരേ മുറിയില്‍ ഒരുമിച്ചു താമസിക്കുകയാണ്...രണ്ടു പേര്‍ക്കും കഴിഞ്ഞ ഒന്ന് രണ്ടു വര്‍ഷമായി വീട്ടുക്കാര്‍ പെണ്ണ് അന്വേഷിക്കുകയാണ്..എന്തു കൊണ്ടോ ഒന്നും ശരിയാവുന്നില്ല.

പക്ഷെ, കഴിഞ്ഞ രണ്ടു ദിവസമായി കബീറിന്റെ കാര്യത്തില്‍ ചില പുരോഗതികള്‍ ഉണ്ട്. അവന്‍ രഫീഖിനോട് പറഞ്ഞു, എന്റെ വിവാഹം നിന്നെക്കാള്‍ മുന്‍പേ നടക്കും. അല്ലെങ്കില്‍ ഞാന്‍ വിവാഹമേ കഴിക്കില്ല..കാരണം നാളെ ഞാന്‍ ഒരു പെണ്‍കുട്ടിയെ വീഡിയോ ചാറ്റിലൂടെ പെണ്ണു കാണുന്നുണ്ട്. അവളുടെ വീട്ടുക്കാര്‍ക്ക് എന്റെ കുടുംബത്തെ നന്നായി അറിയാം, അത് കൊണ്ടു തന്നെ ഇതു നടക്കുമെന്ന് ഉറപ്പാണ്..അങ്ങനെ ഓരോന്ന് പറഞ്ഞു അവന്‍ റഫീഖിനെ ചൂടാക്കുകയാണ്...

ഒരുപാട് പ്രതിക്ഷകളുമായി നേരം പുലര്‍ന്നു. കബീര്‍ ഇന്ന് ഭാവിയില്‍ അവന്റെ ഭാര്യ ആയേക്കാവുന്ന പെണ്ണിനെ കാണുവാന്‍ പോവുകയാണ്.ആ ആകാംഷ കൊണ്ടാണെന്ന് തോന്നുന്നു അവന്‍ പതിവിലും നേരത്തെ ഉണര്‍ന്നു വീഡിയോ ചാറ്റിനായി അണിഞ്ഞു ഒരുങ്ങിയിട്ടുണ്ട്...അവന്‍ അവളോട്‌ സംസാരിച്ചു, തന്റെ മോഹങ്ങളും സ്വപ്നങ്ങളും ഒക്കെ തുറന്നു പറഞ്ഞു, സംസാരിച്ചു സമയം വൈകിയതിനാല്‍ അവന്‍ തിരക്കിട്ട് ജോലിക്ക് പോയി..

ജോലി കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ റഫീഖ് കബീറിനോട് പെണ്ണുകാണലിനെ കുറിച്ച് ചോദിച്ചു .

കബീര്‍:  അത് നടക്കില്ല..
റഫീഖ്:  എന്തെ..?
കബീര്‍:  അവര് പെട്ടെന്ന് ഒരു കല്യാണത്തിന് തയ്യാറല്ല..കുറഞ്ഞത്‌ ഒരു വര്‍ഷമെങ്കിലും സമയം വേണം, എന്റെ ഉമ്മയാനെങ്കില്‍ എന്നെ ഈ അവധികെങ്കിലും കെട്ടിക്കണം എന്നാ ആഗ്രഹത്തിലാണ്..
റഫീഖ്:  അത് പോയെങ്കില്‍ പോട്ടെ, നിനക്കുള്ളവള്‍ നിന്നെയും കാത്തു ഈ ലോകത്തിന്റെ ഏതെങ്കിലും കോണില്‍ ഉണ്ടാവും, സമയം ആവട്ടെ... അവള്‍ നിന്റെ മുന്‍പില്‍ എന്തായാലും എത്തിച്ചേരും...


- സഹര്‍ അഹമ്മദ്‌  

Tuesday, November 13, 2012

ഇന്ന് നവംബര്‍ 14,


ഇന്ത്യ വീണ്ടും ഒരു ശിശുദിനം ആഘോഷിക്കുകയാണ്, നമ്മുക്ക് ഇന്നു ആഘോഷിക്കുവാന്‍ ഒരുപ്പാട്‌ ദിനങ്ങള്‍ ഉണ്ട്..
അതില്‍ പല ദിനങ്ങളുടെയും ലക്ഷ്യങ്ങള്‍ ആ ദിനത്തിലെ ആഘോഷച്ചടങ്ങുകളില്‍ മാത്രമായി ഒതുങ്ങുകയാണ് പതിവ്. ശിശുദിനവും അതില്‍ നിന്ന് 
തികച്ചും വ്യത്യസ്തമല്ല...

ശിശുദിനം എന്നാല്‍ നമ്മുടെ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനമാണ്, അദ്ദേഹം കുട്ടികളെ ഒത്തിരി സ്നേഹിച്ചിരുന്നുവെന്നും.. കുട്ടികള്‍ അദ്ദേഹത്തെ ചാച്ചാജി എന്ന് വിളിച്ചിരുന്നു എന്നും അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ജന്മദിനത്തെ നമ്മള്‍ ശിശുദിനമായി ആഘോഷിക്കുന്നത് എന്നാണു നമ്മള്‍ പഠിച്ചത്.
അതിനപ്പുറം എന്താണ് ഈ ദിനത്തിന്റെ പ്രസക്തി എന്ന് പലപ്പോഴും നമ്മള്‍ ആലോചിക്കാറില്ല...

നമ്മുടെ കുട്ടികളുടെ മികച്ച ജീവിതനിലവാരവും വിദ്യാഭ്യാസവും ഉറപ്പുവരുത്തുക എന്നതാണ് ഈ ദിവസത്തിന്റെ മഹത്തായ ലക്‌ഷ്യം. പക്ഷെ, ഇത്രയേറെ ശിശുദിനങ്ങള്‍ ആഘോഷിക്കപ്പെട്ടിട്ടും നമ്മുടെ കുട്ടികളുടെ ജീവിത, വിദ്യാഭ്യാസ നിലവാരത്തിനു യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല.... അതിലേറെ അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണനിരക്കില്‍ നമ്മള്‍ മറ്റു പല രാജ്യങ്ങളെക്കാള്‍ ഏറെ മുന്നിലാണ്. ഈ മരണനിരക്കിനു പ്രധാന കാരണം അടിസ്ഥാന സൗകര്യമായ ശൗചലായങ്ങളുടെ അഭാവവും ഉള്ളവയുടെ ശുചിത്യം ഇല്ലാത്തതുമാണ്..

നമ്മുടെ രാജ്യത്തിന്റെ ഭാവി വരും തലമുറയില്‍ ആണെന്നു നാം ഓരോരുത്തരും വാദിക്കാരുണ്ട് എങ്കിലും.. അവരുടെ കാര്യത്തില്‍ നാം കാണിക്കുന്ന ഈ അനാസ്ഥക്ക് ഇന്ന് അല്ലെങ്കില്‍ നാളെ നാം ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും... കൊട്ടി ആഘോഷിക്കപ്പെടുന്ന പല ദിനങ്ങളെയും പോലെ ഈ ശിശുദിനവും ഒരു പ്രഹസനമായി മറാതിരിക്കുവാന്‍... നാം ഓരോരുത്തരും മാറ്റത്തിന് തയ്യാറുവുക.. നമ്മുടെ കുട്ടികള്‍ക്ക് നല്ല ജീവിത നിലാവരവും വിദ്യാഭ്യാസവും നല്‍കി മികച്ച ഒരു തലമുറയെ വളര്‍ത്തിയെടുക്കുവാന്‍ ഈ ശിശുദിനം നമ്മുക്ക് പ്രചോദനമാവട്ടെ...

- സഹര്‍ അഹമ്മദ്‌ 

സ്മാരകങ്ങള്‍....

ഈയടുത്ത് മുംബൈയിലെ പ്രശസ്തമായ ഒരു മുസ്ലിം പൊതുശ്ശമാശനത്തില്‍ നമ്മില്‍ നിന്ന് മരണപ്പെട്ടു പോയ കലാകാരന്മാര്‍ക്കും മഹദ് വ്യക്തികള്‍ക്കും അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ല എന്ന പരാമര്‍ശം ഉയരുക്കുയുണ്ടായി....


ലോകത്ത് നമ്മുക്ക് ഏറ്റവും സമത്വം കാണുവാന്‍ ആവുന്നത് മരണത്തിലാണ്... പട്ടുമെത്തയില്‍ അന്തിയുറങ്ങിയവനും കടത്തിണ്ണയില്‍ കിടന്നുറങ്ങിയവനും വെറും മൂന്നു കഷ്ണം വെള്ളത്തുണിയില്‍ പൊതിഞ്ഞ് ആറടി മണ്ണില്‍ നിദ്ര കൊള്ളുന്ന ആ സമത്വം നമ്മുക്ക് എവിടെയാണ് കാണുവാന്‍ ആവുക...അവരെ കബറടികിയ ആ കബറിടത്തില്‍ തന്നെ ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരാളെ കബറടുക്കുകയായി... അല്ലാതെ ആ കബറിടത്തില്‍ സ്മാരകങ്ങള്‍ കെട്ടിപൊക്കി നമ്മള്‍ സംരക്ഷികേണ്ടത്‌ ഉണ്ടോ...?

ഒരു മഹദ് വ്യക്തിയെ നമ്മള്‍ സ്മരിക്കേണ്ടത് ആ വ്യക്തിയുടെ കബറിടത്തില്‍ കെട്ടിപൊക്കിയ സ്മരകത്തിന്റെയോ, അയാളുടെ പ്രതിമയുടെയോ.., ചിത്രത്തിന്റെയോ പേരില്‍ ആവരുത്...ഒരു മഹദ് വ്യക്തിയുടെ മരണ ശേഷം അയാളുടെ ആദര്‍ശങ്ങള്‍ക്കോ, ആശയങ്ങള്‍ക്കോ, നിലപ്പാടുകള്‍ക്കോ നമ്മുടെ മനസ്സില്‍ യാതൊരു സ്വാധിനവും ചെലുത്തുവാന്‍ കഴിയില്ലെങ്കില്‍ എന്തിനാണ് നമ്മുക്ക് ഇത്തരം സ്മാരകങ്ങള്‍... മരണ വാര്‍ഷികത്തിന് പുഷ്പാര്‍ച്ചന നടത്തുവാനോ..? അതോ, പക്ഷികള്‍ക്ക് കാഷ്ടിക്കുവാനോ...?

സ്മാരകങ്ങള്‍ ആയി ഉയരേണ്ടത് ശവകുടീരങ്ങളോ.. പ്രതിമകളോ... ചിത്രങ്ങളോ.. അല്ല.., പകരം ഓരോ മനുഷ്യന്റെയും മനസ്സില്‍ ആ മഹാന്റെ ആദര്‍ശങ്ങളുടെയും ആശയങ്ങളുടെയും നിലപ്പാടുകളുടെയും സ്മാരകങ്ങള്‍ ഉയരണം... അങ്ങനെ നാം ഓരോരുത്തരും ആ മഹാന്മാരുടെ ജീവിക്കുന്ന സ്മാരകങ്ങള്‍ ആവണം...

ഖേദകരമെന്ന് പറയട്ടെ, പലപ്പോഴും ഇത്തരം സ്മാരകങ്ങള്‍ ഉയരുന്നത് നമ്മുടെ നഗരമധ്യത്തില്‍ ആയിരിക്കും.., തല ചായിക്കുവാന്‍ കൂരയില്ലാത്ത കോടാനുകോടി ദരിദ്രര്‍ ഉള്ള നമ്മുടെ നാട്ടില്‍ വെറും കല്‍പ്രതിമകള്‍ ആയും ശവകൂടിരങ്ങള്‍ ആയും തീര്‍ക്കപ്പെടുന്ന ഇത്തരം സ്മാരകങ്ങള്‍ നമ്മുക്ക് ആവിശ്യമുണ്ടോ..? തീരുമാനങ്ങള്‍ നിങ്ങളുടേതാണ് ... നിങ്ങള്‍ തീരുമാനിക്കുക...

- സഹര്‍ അഹമ്മദ്‌ 

Sunday, November 11, 2012

തീരുമാനങ്ങള്‍...

"തീരുമാനങ്ങള്‍ പലപ്പോഴും ഭൂരിപക്ഷ്ത്തിറ്റെതു മാത്രമായിരിക്കും...
അത് കൊണ്ട് മാത്രം ആ തീരുമാനങ്ങള്‍ ശരിയാവണം എന്നില്ല.."
- സഹര്‍ അഹമ്മദ്‌

ഞാന്‍ ഏറെ സ്നേഹിക്കുന്നവരുടെ മുന്‍പില്‍...

" ഞാന്‍ ഏറെ സ്നേഹിക്കുന്നവരുടെ മുന്‍പില്‍...
എന്നും തോല്‍ക്കുവനാണ് എനിക്കിഷ്ടം..
അവര്‍ ഓരോ തവണയും എന്നെ തോല്പ്പിക്കുമ്പോള്‍..
ഞാന്‍ ഏറെ സന്തോഷിക്കും..അവരുടെ വിജയങ്ങളെ ഓര്‍ത്ത് ...
പക്ഷെ, അവര്‍ തോല്‍ക്കുമ്പോള്‍ തോല്‍ക്കുന്നത് അവരല്ല..
ഞാനാണ്.. ഞാന്‍ നെഞ്ചില്‍ ഏറ്റിയ...
അവരെ കുറിച്ചുള്ള എന്റെ സ്വപ്‌നങ്ങള്‍ ആണ്..."

- സഹര്‍ അഹമ്മദ്‌

കവിത :: നേരും നെറിയും...

നേരും നെറിയും തമ്മില്‍ തല്ലിയാല്‍ 
കൈകള്‍ കെട്ടി നാം കൂപ്പി നില്‍ക്കണോ...?
ഉയരുന്ന നിന്‍ ഗദ്ഗദം എന്നില്‍ അണയുമ്പോള്‍..
ഉണരാതെ ഞാന്‍ ഉറക്കം നടിക്കണോ...?
ഇടറുന്ന മനവുമായി നീയെന്‍ ചാരത്തു വന്നാല്‍...
പതറാത്ത ചുവടുമായി ഞാന്‍ കാത്തു നില്‍ക്കണോ..?
പിരിയാന്‍ ഭാവത്തില്‍ നീയെന്നില്‍ നില്‍ക്കുമ്പോള്‍...
പറയാതെ ഞാന്‍ അകന്നു പോവണോ..?
നീ അറിയാത്ത രാത്രി തന്‍ ഇരുളിനെ പുണരുമ്പോള്‍...
പകലിന്‍ വെളിച്ചത്തെ ഞാന്‍ കൊതിച്ചു നില്‍ക്കണോ..?
കണ്ണിലെ നിന്‍ നിലവിളക്ക് അണയുമ്പോള്‍...
മെഴുകുതിരി നാളമായി ഞാന്‍ കത്തി ജ്വലിക്കണോ..?
ഒഴുക്കുന്ന പുഴ പോലും മാഞ്ഞു മറയുമ്പോള്‍...
മായാത്ത രൂപമായി ഞാന്‍ നിന്നില്‍ തെളിയണോ..?

- സഹര്‍ അഹമ്മദ്‌

Wednesday, November 7, 2012

നന്മ ഇടപ്പാടല്ല...

നമ്മുടെ ജീവിതത്തിനിടയില്‍ നാം ചിലരെ കണ്ടുമുട്ടാറുണ്ട്...
മറ്റുള്ളവരില്‍ നിന്ന് എല്ലാവിധ നന്മയും മര്യാദയും പ്രതിക്ഷിക്കുകയും..
പക്ഷെ, മറ്റുള്ളവരോട് യാതൊരുവിധ നന്മയോ മര്യാദയോ പ്രകടിപ്പിക്കാത്ത ചിലര്‍...
പലപ്പോഴും അവരെ നാം വെറുക്കുകയും, അവരോടു അവര്‍ നമ്മോടു പെരുമാറുന്ന 
അതെ രീതിയില്‍ തന്നെ പെരുമാറുകയും ആണ് പതിവ്...

ആരെയും ഉപദേശിക്കുവാനോ.. നന്നാക്കുവാനോ...ഞാന്‍ ആളല്ല...
എങ്കിലും, അവരോടു നമ്മള്‍ എല്ലാവരും നല്ല രീതിയില്‍ പെരുമാറണമെന്നും, 
എല്ലാവിധ നന്മകളും അവര്‍ക്കായി ചെയ്യണം എന്നാണ് എന്റെ ആഗ്രഹം...
അല്ലെങ്കില്‍ അവരും നമ്മളും തമ്മില്‍ എന്താണ് വ്യത്യാസമാണ് ഉള്ളത്..?
അവരോടുള്ള നമ്മുടെ നല്ല പെരുമാറ്റം കണ്ടിട്ട് എങ്കിലും..
അവര്‍ നന്നായാല്‍ അതില്പരം ഏതു നന്മയാണ് നമ്മുക്ക് ലഭിക്കുവാനുള്ളത്...

- സഹര്‍ അഹമ്മദ്‌ 

Sunday, November 4, 2012

എന്റെ അനുജത്തികുട്ടിക്ക്...


ഒരേ മാതാപിതാകള്‍ക്ക് പിറന്നവര്‍ അല്ലെങ്കിലും നീ എന്നും എന്റെ അനുജത്തികുട്ടി  ആയിരുന്നു...
ഏതോ ഒരു തെറ്റുദ്ധാരണയുടെ പേരില്‍ നീ എന്നെ അകന്നപ്പോള്‍ ഞാന്‍ ഒത്തിരി സങ്കടപ്പെട്ടിട്ടുണ്ട്‌...
ജീവിതത്തിലെ ഒത്തിരി പ്രശ്നങ്ങള്‍ക്കിടയില്‍ മറ്റാരേക്കാളും നീയെന്നെ മനസ്സിലാക്കുമെന്ന് ഞാന്‍ കരുതി...
അതിനാല്‍ തന്നെ നിന്റെ തെറ്റുദ്ധാരണ തിരുത്തുവാന്‍ ഞാന്‍ ശ്രമിച്ചില്ല എന്നതാണ് ഞാന്‍ ചെയ്ത തെറ്റ്..
എന്നിട്ടും ഒത്തിരി തവണ ഞാന്‍ നിന്നോട് ക്ഷമ ചോദിച്ചതാണ്.. എന്തോ..,നീ അത് കേട്ടില്ല...
ഒട്ടും പരിഭവമില്ല..

നിനക്ക് ഇന്നും എന്നെ വെറുക്കാം, എങ്കിലും ഞാന്‍ സ്നേഹിക്കും നിന്നെ എന്റെ അനുജത്തികുട്ടിയായി..
എന്നും എന്നെന്നും...

ഇന്ന് നവംബര്‍ 5, നിന്റെ പിറന്നാള്‍ ആണ്..നീ എന്റെ കണ്ണെത്താ ദൂരത്താണെങ്കിലും എന്റെ മനസ്സില്‍ എന്നും നീയുണ്ടാകും..
എന്റെ അനുജത്തികുട്ടിക്ക് ഒരായിരം പിറന്നാള്‍ ആശംസകള്‍ നേരുന്നു.. എന്നും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു...

Tuesday, October 16, 2012

തുമ്പിയും ഞാനും....

പാറിപറക്കുന്ന തുമ്പികള്‍ ആദ്യം ഒരു കൌതുകം ആയിരുന്നു...
പിന്നെ ബാല്യത്തിന്റെ കുസൃതിയില്‍ വാലില്‍ നൂല്‍ കെട്ടി..
ചെറു കല്ലിന്‍ ഭാരം ചുമപ്പിച്ചപ്പോള്‍ 
എന്റെ ചെയ്തികള്‍ തെറ്റായിരുന്നു..
എന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല...
അതിലേറെ അത് തെറ്റായിരുന്നു..
എന്ന് ആരും പറഞ്ഞു തന്നില്ല.. എന്നതാണ് ശരി..
ഇന്ന് ഓരോ കുരുന്നുകളെയും കാണുമ്പോള്‍ നൊമ്പരപ്പെടാറുണ്ട് ..
അത് ഒരിക്കലും നഷ്ടപ്പെട്ടുപ്പോയ എന്റെ ബാല്യത്തെ ഓര്‍ത്തല്ല..
മറിച്ച്, ഈ കുരുന്നുകളും കല്ല്‌ എടുക്കുന്ന തുമ്പികളും..
തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത് എന്നോര്‍ത്താണ്...

- സഹര്‍ അഹമ്മദ്‌ 

കവിത :: ആരാണ് തെറ്റുക്കാര്‍ ...


ചെറു വിരലാലെ അവനന്നൊരു..
തുമ്പിയെ പിടിച്ചു...
വാലില്‍ നൂല്‍ കെട്ടി അതിനെ പറത്തി ...
ചെറു കല്ലിന്‍ ഭാരം ചുമപ്പിച്ചു ...
അപ്പോഴും അതു കണ്ടു അവന്റെ 
അമ്മ മന്ദഹാസം തൂകി..
ഒരു നാള്‍ അവനിലെ ബാല്യം വളര്‍ന്നപ്പോള്‍..
അവന്‍ അമ്മയെ കൂട്ടിലടച്ചു 
വേലകള്‍ ചെയ്യിച്ചു..
ഇടറുന്ന മനവുമായി..
ആ അമ്മ തെങ്ങുമ്പോള്‍...
ആരാണ്  തെറ്റുക്കാര്‍ ..?
അമ്മയോ..? അതോ മകനോ..?

- സഹര്‍ അഹമ്മദ്‌ 

Wednesday, August 29, 2012

വേഷങ്ങള്‍......

"നമ്മുടെ നിത്യജീവിതത്തിനിടയില്‍ നമ്മള്‍ പലരേയും കണ്ടുമുട്ടുന്നു...
അതില്‍ പലര്‍ക്കും നമ്മുടെ ജീവിതത്തില്‍ ചില വേഷങ്ങളുണ്ട്...,
അവരുടേതായ ചില വേഷങ്ങള്‍......എങ്കിലും ഞാന്‍ ഈ ജീവിതത്തെ 
നാടകം എന്ന് വിളിക്കുവാന്‍ ഇഷ്ടപ്പെടുന്നില്ല... കാരണം, ആരോ എഴുതിയ 
തിരക്കഥയിലെ കഥാപാത്രങ്ങള്‍ അല്ല നമ്മള്‍...ജീവിതം ജീവിക്കുവാനാണ്...
അഭിനയിക്കുവാനല്ല.."

- സഹര്‍ അഹമ്മദ്‌ 

Monday, August 27, 2012

കവിത :: പ്രവാസം (എന്റെ ഓര്‍മ്മയില്‍.)


ബാല്യം ::
പ്രവാസിയായ എന്റെ ഉപ്പയുടെ വിയര്‍പ്പിനെക്കാള്‍ 
ഞാന്‍ അറിഞ്ഞതും കാത്തിരുന്നതും...
നിറമുള്ള പെന്സിലുകള്‍ക്കും 
മധുരമുള്ള മിടായികള്‍ക്കും..
ഗള്‍ഫിന്റെ മണമുള്ള പുത്തന്‍ വസ്ത്രങ്ങല്‍ക്കുമായിരുന്നു..

കൗമാരം::
പ്രവാസം ഉപേക്ഷിച്ച പ്രവാസിയെ
ഉപേക്ഷിക്കുന്ന ബന്ധുജനങ്ങളും...
സ്നേഹിച്ചവരൊക്കെ ശത്രുകള്‍..
ആയതും എന്റെ കൗമാര ഓര്‍മ്മകള്‍..

യുവത്വം::
പ്രണയം തോന്നിയ പെണ്‍ സുഹൃത്തിനെ
സ്വന്തമാക്കുവാന്‍ മരുക്കര തേടിയപ്പോള്‍...
ഞാനും പ്രവാസി..
പ്രവാസിയുടെ പ്രയാസം എന്തെന്നറിഞ്ഞതും..
സ്നേഹിച്ച പെണ്‍ സുഹൃത്തിനെ നഷ്ടമായതും..
എന്റെ യുവത്വം....

വാര്‍ധക്യം ::
അറിയില്ല അങ്ങനെയൊരു അദ്ധ്യായം
ഈ ജീവിതത്തില്‍ ഉണ്ടാകുമോ എന്ന് ...
എങ്കിലും കൊതിക്കുന്നു പ്രവാസിയായി മരിക്കുവാന്‍
ഈ മണ്ണില്‍ എന്നേക്കുമായി ഉറങ്ങുവാന്‍...

- സഹര്‍ അഹമ്മദ്‌

കവിത :: സന്ദേശം...


അവള്‍ ഇന്നെനിക്കു ഒരു സന്ദേശം അയച്ചു...
എന്‍റെ സ്വപ്നങ്ങളൊക്കെയും സാക്ഷാത്കരിക്കട്ടെയെന്നു...
അവള്‍ അറിയുന്നുണ്ടാവുമോ...?
ഇന്ന് ഞാന്‍ എന്നെ കുറിച്ചോ .., മറ്റുള്ളവരെ കുറിച്ചോ...
സ്വപ്നങ്ങളൊന്നും തന്നെ ഞാന്‍ സുക്ഷിക്കുന്നില്ല എന്ന്...

- സഹര്‍ അഹമ്മദ്‌

എന്‍റെ കൂട്ടുക്കാരി,

എന്‍റെ കൂട്ടുക്കാരി, ഞാന്‍ നിന്നെ പ്രണയിക്കുന്നുണ്ടെന്നും...
അതിനു നമ്മുടെ ഭാഷയോ,, ദേശമോ.. യാതൊരുവിധ 
അതിര്‍വരമ്പുകള്‍ സൃഷ്ടിക്കുന്നില്ല.. എന്ന് എനിക്കറിയാം...
അതിലുപരി നിന്റെ ഭാഷയും ദേശവും എന്‍റെ പൂര്‍വികരുടെ 
ഭാഷയും ദേശവും ആണെന്നും.. 
അതിനാല്‍ തന്നെ ആ ഭാഷയേയും ദേശത്തേയും ഞാന്‍ നിന്നെ പോലെ 
ഒത്തിരി സ്നേഹിക്കുന്നുണ്ടെന്നും എനിക്കറിയാം..
പക്ഷേ നിന്നോട് എന്‍റെ പ്രണയം തുറന്നു പറയുന്നതില്‍ നിന്നും 
എന
്നെ പിന്നോട്ട് വലിക്കുന്നത് നീയും നിന്റെ സുഹൃത്ത്‌ ബന്ധവും
എന്നേക്കുമായി എനിക്ക് അന്യമാവുമെന്ന എന്‍റെ ഭയമാവാം...
എങ്കിലും നിന്റെ സുഹൃത്ത്‌ ബന്ധത്തേയും നിന്റെ ഓര്‍മ്മകളേയും..
ഞാന്‍ താലോലിക്കും... എന്‍റെ മനസ്സില്‍ എന്നും എന്നേക്കുമായി....

- സഹര്‍ അഹമ്മദ്‌

Saturday, June 30, 2012

കഥ :: അന്വേഷണം


ഓരോ പ്രണയവും ഓരോ അന്വേഷണമാണ്.. മനസ്സില്‍ മോഹിക്കുന്ന പ്രണയിനിയെ, അല്ലെങ്കില്‍ എന്നെങ്കിലും നഷ്ടമായ പ്രണയിനിയെ
കണ്ടെത്തുവാനുള്ള  അന്വേഷണം .. ഈ കഥയും അങ്ങനെയുള്ള ഒരു അന്വേഷണമാണ്...

ഡിസംബറിലെ തണുത്ത രാത്രിയില്‍ മദ്രസയിലെ ഉസ്താദിന് ഭക്ഷണം വാങ്ങിക്കുവാന്‍ ചെന്നപ്പോഴാണ്  അവളെ ആദ്യമായി കണ്ടത്...
ഇതുവരെ ആരോടും തോന്നാതിരുന്ന ഒരു ഇഷ്ടം ആദ്യമായി അവളോട്‌ തോന്നി.... പിന്നെ പ്രണയം തുറന്നു പറയാതിരുന്ന നീണ്ട ഏഴു വര്‍ഷങ്ങള്‍ 
അവളുടെ പാതയിലെ നിത്യ സന്ദര്‍ശകനായി.. അവളോട്‌ പറയുവാന്‍ കൊതിച്ചതൊക്കെ കവിതകളായി കുറിച്ചുവെച്ചു.. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം 
പ്രണയം തുറന്നു പറഞ്ഞപ്പോള്‍ അവളുടെ മറുപടിക്ക് പകരം അവളുടെ ഉപ്പ പറഞ്ഞു: " മോനെ ഈ പണി നിര്‍ത്തി കൊള്ളുവാന്‍...". അന്ന് മുതല്‍ അവള്‍ മുഖം തിരിച്ചു നടന്നു..അതോടെ ആ പ്രണയം കബറടക്കി...  

എങ്കിലും ഓരോ ആള്‍ കൂട്ടത്തിലും അന്വേഷിച്ചത് അവളെയായിരുന്നു.. അവളെ പോലെയുള്ളവളെ.. അവളുടെ കണ്ണുകളെ.. അവളുടെ പുഞ്ചിരിയെ... അങ്ങനെ...അങ്ങനെ...

അതിനു ശേഷം ജോലിക്കിടെ ഒരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു... അതു നല്ല സുഹൃത്ത് ബന്ധത്തിലേക്ക് വളര്‍ന്നു.. ആ സുഹൃത്ത് ബന്ധം ഒഴിച്ചു കൂടുവാനാവത്തതാണ് എന്ന് തോന്നിയപ്പോള്‍ അവളോട്‌ വിവാഹ  അഭ്യര്‍ത്ഥന നടത്തി.. അവള്‍ സമ്മതിക്കുകയോ എതിര്‍ക്കുകയോ ചെയ്തില്ല..
അവളുടെ പിതാവ് പറഞ്ഞു, നിന്റെ മാതപിതാകള്‍ സമ്മതിച്ചാല്‍ നടത്താമെന്ന്.. എന്തോ കൊണ്ടോ എന്‍റെ മാതപിതാകള്‍ സമ്മതിച്ചില്ല...അതിലുപരി എനിക്ക് അവരോടു എന്‍റെ പ്രണയം ബോധ്യപ്പെടുത്തുവാന്‍ പറ്റിയില്ല എന്നതാണ് ശരി....

ഇനി ഒരിക്കലും ആരെയും പ്രണയിക്കില്ല എന്ന് തീരുമാനിച്ചുവെങ്കിലും..എന്നോട് ഒരുവള്‍ക്ക്‌ പ്രണയം തോന്നി.. അവളെ വിവാഹ അഭ്യര്‍ത്ഥന നടത്തുവാന്‍ താത്പര്യമുണ്ടോ എന്നവള്‍ ചോദിച്ചു.., ഒരിക്കലും അങ്ങനെയൊരു ഇഷ്ടം അവളോട്‌ തോന്നാതിരുന്നതിനാല്‍, അങ്ങനെ ഒരു ആഗ്രഹമില്ലെന്നും നല്ല സുഹൃത്തുകള്‍ മാത്രമായിരിക്കുമെന്നും തുറന്നു പറഞ്ഞു.. എന്നിട്ടും എന്റെ സുഹൃത്ത്‌ ബന്ധം അവളെ ശല്യപ്പെടുത്തുന്നു എന്നവള്‍ പറഞ്ഞതിനാല്‍..ആ സുഹൃത്ത്‌ ബന്ധം എന്നേക്കുമായി ഞങ്ങള്‍ അവസാനിപ്പിച്ചു...

ഇതിനിടയിലും എന്റെ പ്രണയിനിയെ തേടിയുള്ള അന്വേഷണം തുടരുന്നുണ്ടായിരുന്നുവെങ്കിലും ആരെയും കണ്ടെത്തുവാനായില്ല..അവസാനം മാതാപിതാകളുടെ നിര്‍ബന്ധത്തിനു വഴങ്ങി, ആ ശ്രമം ഉപേക്ഷിച്ചു ഒരിക്കലും കാണാത്ത ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തു... ജീവിതസഖിയെ കുറിച്ച് ഒരുപാട് മോഹമുണ്ടായിരുന്നുവെങ്കിലും അതിലുപരി അവളിലെ നന്മയെ പ്രണയിക്കുവാന്‍ ഇഷ്ടപ്പെട്ടു.. ഞാന്‍ അന്വേഷിച്ചിരുന്ന എന്റെ പ്രണയിനിയെ തന്നെയാണ് ഞാന്‍ വിവാഹം ചെയ്തിരിക്കുന്നത് എന്ന സത്യം അങ്ങനെ ഞാന്‍ അറിഞ്ഞു...

അതെ ഓരോ പ്രണയവും ഓരോ അന്വേഷണമാണ്, അതു പൂര്‍ണതയില്‍ എത്തുന്നത്‌ നമ്മള്‍ നമ്മുടെ ജീവിതസഖിയെ എന്നേക്കുമായി കണ്ടെത്തുന്നതിലൂടെയാണ്..., തിരിച്ചറിയുന്നതിലൂടെയാണ്  ...

- സഹര്‍ അഹമ്മദ്‌ 

Tuesday, June 26, 2012

ഞാന്‍ സ്വപ്നം കാണാറില്ല...!


എന്നെ കുറിച്ചുള്ള മറ്റുള്ളവരുടെ
സ്വപ്നങ്ങളൊന്നും തന്നെ 
ഞാന്‍ സാക്ഷാത്കരിച്ചിട്ടില്ല..,
അതിനാല്‍ മറ്റുള്ളവരെ കുറിച്ച്
ഞാന്‍ സ്വപ്നം കാണാറില്ല...!

- സഹര്‍ അഹമ്മദ്‌ 

Wednesday, June 20, 2012

സുഹൃത്തേ..,തനിച്ചല്ല നീ..

മണലാരണ്യത്തിലെ മരുപ്പച്ച തേടിയുള്ള മനുഷ്യന്റെ യാത്രക്ക് 
നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കൂട്ടമായും ഒറ്റക്കും അവന്‍ യാത്ര ചെയ്തിരുന്നു.
ചിലര്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നു, മറ്റു ചിലരാകട്ടെ കൂട്ടം തെറ്റി മണലാരണ്യത്തില്‍ ഒറ്റപ്പെട്ടു.
തന്റെ നിലവിളിക്ക്‌ ആരെങ്കിലും കാതോര്‍ക്കുമെന്നു കരുതി അവന്‍ അട്ടഹസിച്ചു..,
പലപ്പോഴും അവന്‍റെ അട്ടഹാസങ്ങള്‍ നേര്‍ത്തു നേര്‍ത്തു നിശബ്ദമായ മരണത്തിനു വഴിമാറുകയായിരുന്നു..

നൂറ്റാണ്ടുകള്‍ ഏറെ പിന്നിട്ടു. മണലാരണ്യത്തിന്റെ രൂപവും ഭാവവും ഒക്കെ മാറി.
മണല്‍ കൂനകള്‍ക്ക് പകരം കോണ്‍ക്രീറ്റ് സൗധങ്ങളും ജലാശയങ്ങളും പുല്‍മേടുകളും വന്നു.
പക്ഷെ ജീവന്റെ ഉറവ തേടിയുള്ള മനുഷ്യന്റെ യാത്രകള്‍ക്ക് മാത്രം വലിയ മാറ്റമൊന്നും വന്നില്ല..
വര്‍ഷങ്ങള്‍ക്കു മുന്‍പ് മണലാരണ്യത്തിന്റെ വിജനതയാണ് അവനെ ഭയപ്പെടുത്തിയതെങ്കില്‍,
ഇന്ന് പരസ്പരം കാതോര്‍ക്കാതെ എങ്ങോട്ടോ ഓടുന്ന ഈ ആള്കൂട്ടമാണ് അവനെ ഭയപ്പെടുത്തുന്നത്‌..
ഈ ആള്‍കൂട്ടത്തില്‍ എല്ലാവരെയും എന്ന പോലെ അവനും തനിച്ചാണ്...അവനു കൂട്ടായി അവന്‍റെ
സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും മാത്രം.. പലപ്പോഴും അവന്‍റെ സ്വപ്നഭംഗങ്ങള്‍ അവന്‍റെ മനസ്സില്‍
വിഷാദത്തിന്റെയും ഏകാന്തതയുടെയും തിരയിളകങ്ങള്‍ സൃഷ്ടിക്കുമ്പോള്‍, അവന്‍റെ മുന്‍ഗാമികളെ
പോലെ അവനും നിലവിളിക്കുന്നുണ്ട്‌. ആരെങ്കിലും തന്നെ സഹായിക്കും എന്നോര്‍ത്തല്ല പലപ്പോഴും ആ നിലവിളികള്‍.
മറിച്ച്‌, തന്റെ വാക്കുകള്‍ക്കു ആരെങ്കിലും കാതോര്‍ക്കുമെനും, തന്റെ മനസ്സിന്റെ ഭാരം ഇത്തിരിയെങ്കിലും പങ്കുവെക്കുവാന്‍..
ആരെങ്കിലും വരുമെന്നും ഓര്‍ത്താണ് ആ നിലവിളികള്‍. പക്ഷെ ആ നിലവിളികള്‍ പലപ്പോഴും നാം കേള്‍ക്കാറില്ല..
ഒടുവില്‍, തന്റെ നിലവിളികള്‍ക്കു കാതോര്‍ക്കാത്ത ഈ ആള്‍കൂട്ടത്തില്‍ നിന്നും ഓടി മറയുവാന്‍ അവന്‍ ആഗ്രഹിക്കുന്നു..
അതിനായി അവന്‍ മരണത്തെ സ്വയം തെരഞ്ഞെടുക്കുന്നു..

അവന്‍റെ മരണം നമ്മോടു പലതും ചോദിക്കുന്നില്ലേ..? ഉത്തരമില്ലാത്ത ഒരായിരം ചോദ്യങ്ങള്‍..അതില്‍ നിന്നും ഒളിചോടുവാന്‍
നമ്മുക്കാവുമോ..? നമ്മള്‍ കാതോര്‍ക്കാതിരുന്ന അവന്‍റെ നിലവിളികള്‍ ഇപ്പോഴും ഈ അന്തരിക്ഷത്തില്‍ മുഴുങ്ങി നില്‍പ്പുണ്ട്..
ഒന്ന് കാതുക്കൂര്‍പ്പിച്ചാല്‍ ആ നിലവിളികള്‍ നമ്മുക്ക് കേള്‍ക്കാം.. അതിനാല്‍ നമ്മുക്ക് അവനോടു പറയാം...
ഈ ആള്‍ക്കൂട്ടത്തില്‍ സുഹൃത്തേ... തനിച്ചല്ല നീ..നിന്റെ വാക്കുകള്‍ക്കു കാതോര്‍ക്കുവാന്‍, നിന്റെ നൊമ്പരങ്ങള്‍ പങ്കുവെക്കുവാന്‍..
നിന്റെ സുഹൃത്തായി ഞങ്ങളുണ്ട് നിന്റെ കൂടെ... എന്നും... എന്നെന്നും...

- സഹര്‍ അഹമ്മദ്‌..